അയോധ്യയിലെ രാമക്ഷേത്രം;ശ്രീകോവിലിന്റെ വാതിൽ സ്വർണം കൊണ്ട് പൊതിയും; താഴത്തെ നിലയുടെ പണി അന്തിമഘട്ടത്തിൽ
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്ത വർഷം ജനുവരിയോടെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയാക്കി ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അയോധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിൽ. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ സ്വർണം കൊണ്ട് അലങ്കരിക്കുമെന്നാണ് വിവരം. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണ പുരോഗതി ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാർ, ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന അംഗങ്ങൾ, കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവർ ഉൾപ്പെടെയുള്ള സംഘം അവലോകനം ചെയ്തു. നിലവിലുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ക്ഷേത്രത്തിന്റെ അടിത്തറ, തൂണുകൾ എന്നിവയുടെ നിർമ്മാണവും ഉടനടി പൂർത്തിയാക്കും. അതിനുശേഷം ക്ഷേത്രത്തിന്റെ 3 നിലകളിലും രാജസ്ഥാനിലെ ബൻസി പഹാർപൂരിൽ നിന്ന് എത്തിച്ച കല്ലുകൾ പതിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ അടുത്ത വർഷം ജനുവരിയോടെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയാക്കി ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രത്തിൽ അഞ്ചു മണ്ഡപങ്ങൾ ആണ് നിർമ്മിക്കുന്നത്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണ് ഉള്ളത്. അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങൾക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതൽ 111 അടി വരെ ഉയരവും ഉണ്ടാകും. അതേസമയം മൊത്തം ക്ഷേത്രത്തിന്റെ നീളം 380 അടിയും വീതി 250 അടിയും ഉയരം 161 അടിയുമാണ്.
advertisement
ശ്രീകോവിലിന്റെ ആകെ വിസ്തീർണ്ണം 403.34 ചതുരശ്ര അടിയാണ്. തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകളും ക്ഷേത്രത്തിൽ ഉണ്ടാകും. മക്രാന മാർബിൾ ഉപയോഗിച്ചാണ് തൂണുകൾ, ബീമുകൾ, സീലിംഗ്, മതിൽ എന്നിവ നിർമിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികൾ കണക്കിലെടുത്ത് 392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്.
കൂടാതെ ദീർഘകാലം ഈട് നിൽക്കുന്ന മെറ്റീരിയലുകളാണ് ക്ഷേത്രനിർമ്മാണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ബൻസി-പഹാർപൂരിൽ നിന്നുള്ള കല്ലുകളും തൂണുകളിലും ചുമരിലും 14,132 ചതുരശ്രഅടിയിൽ കൊത്തിയ മക്രാന മാർബിൾ കല്ലുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള മക്രാന മാർബിൾ ആണ് നിലത്ത് വിരിച്ചിട്ടുള്ളത്.
advertisement
ഇതുകൂടാതെ ക്ഷേത്രത്തിന് അകത്തും പുറത്തും ലൈറ്റിംഗ് ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതിനായി ഗ്രൗണ്ട് അപ്‌ലൈറ്റർ, കോവ് ലൈറ്റിംഗ്, സ്പോട്ട് ലൈറ്റിംഗ്, ഫ്ലെക്സിബിൾ ലീനിയർ ലൈറ്റിംഗ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം 8.64 ഏക്കറിലാണ് മുഖ്യക്ഷേത്രം സ്ഥിതിചെയ്യുക. 2023 ഒക്ടോബറോടെ ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം 17,000 കല്ലുകൾ തൂണിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടൺ വീതം ഭാരമുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകളെത്തിച്ചത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെയിൽവേയും സഹകരണത്തോടെയാണ് ഗ്രാനൈറ്റുകൾ ക്ഷേത്ര നിർമാണം നടക്കുന്ന സ്ഥലത്തെത്തിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 13, 2023 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യയിലെ രാമക്ഷേത്രം;ശ്രീകോവിലിന്റെ വാതിൽ സ്വർണം കൊണ്ട് പൊതിയും; താഴത്തെ നിലയുടെ പണി അന്തിമഘട്ടത്തിൽ