സ്വസ്ഥമായൊന്ന് ഉറങ്ങണം; 'സ്ലീപ് ടൂറിസം' ട്രെൻഡിങ് ആകുന്നത് എന്തുകൊണ്ട്
- Published by:Sarika N
- news18-malayalam
Last Updated:
ഏകദേശം 61 ശതമാനം ഇന്ത്യക്കാരും രാത്രിയിൽ ആറ് മണിക്കൂറിന് താഴെ മാത്രമെ ഉറങ്ങുന്നുള്ളൂവെന്ന് സർവെകളിൽ പറയുന്നു
എല്ലാ ബഹളങ്ങളിൽ നിന്നുമൊഴിഞ്ഞ് കുടുംബവുമൊത്തോ സുഹൃത്തുക്കളോടൊപ്പമോ ഒറ്റയ്‌ക്കൊ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. സാഹസികതയും ട്രക്കിംഗും ഒക്കെ ഉൾപ്പെടുന്ന അഡ്‌വെഞ്ചർ ട്രിപ്പും, ഉല്ലാസ യാത്രയും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ പല രാജ്യങ്ങളിലും ഒരു പുത്തൻ പ്രവണത ശ്രദ്ധ നേടുന്നു. 'സ്ലീപ് ടൂറിസം' എന്നാണ് അത് അറിയപ്പെടുന്നത്. ധാരാളം പണം മുടക്കിയുള്ള ആഢംബര വിനോദയാത്രയേക്കാൾ ആരോഗ്യത്തിനുള്ള നിക്ഷേപമായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. രാത്രി വൈകിയുള്ള മൊബൈൽ ഫോൺ ഉപയോഗം, അമിതമായ ജോലി ഭാരം, ക്രമം തെറ്റിയ ദിനചര്യകൾ എന്നിവ മൂലം ഉറക്കക്കുറവ് വലിയ ഒരു ആശങ്കയായി നിലകൊള്ളുന്നുണ്ട്. നിരവധി ഇന്ത്യക്കാർ തങ്ങളുടെ ശരീരത്തെയും മനസ്സിനെയും പുനഃസജ്ജീകരിക്കുന്നതിന് അവധിക്കാലവും അവധി ദിനങ്ങളും തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആരോഗ്യത്തെ സംബന്ധിച്ച് മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിൽ നിന്നാണ് ഉറക്കത്തിന് കൂടുതൽ ശ്രദ്ധ നൽകുന്ന യാത്രകൾ എന്ന ആശയം ഉയർന്നുവന്നതെന്ന് വിദഗ്ധർ പറയുന്നു. അവധിക്കാലങ്ങൾ എന്നാൽ ഇനി പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും പര്യവേഷണവും മാത്രമായി ഒതുങ്ങുന്നില്ല. പകരം എല്ലാ ബഹളങ്ങളിൽ നിന്നും മാറി വിശ്രമം ശരീരത്തെ പുനഃസ്ഥാപിക്കൽ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്ലീപ് ടൂറിസത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള യാത്രയെയാണ് 'സ്ലീപ് ടൂറിസം' എന്ന് വിളിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളാണ് ഇതിന് അനുസരിച്ച് തങ്ങളുടെ ഓഫറുകൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക്ഔട്ട് കർട്ടനുകൾ, ശബ്ദ ശല്യങ്ങളില്ലാത്ത മുറികൾ, പ്രീമിയം ഗുണമേന്മയുള്ള ബെഡ്ഡും മറ്റ് സംവിധാനങ്ങളും, തലയിണകൾ എല്ലാം അവർ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പല റിസോർട്ടുകളും ഗൈഡിന്റെ സഹായത്തോടെയുള്ള സ്ലീപ് തെറാപ്പികളും വിശ്രമം, ധ്യാനം, യോഗാ എന്നിവയും സ്പാ ചികിത്സകൾ എന്നിവയും വാഗ്ദാനം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇത് അൽപം കൂടി മുന്നോട്ട് പോയി അതിഥികൾക്ക് ഡോക്ടറുടെ മേൽനോട്ടത്തിലുള്ള ഉറക്കസംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനവും ചിലർ നൽകുന്നു.
advertisement
യാത്രക്കാർ ഇത് തിരഞ്ഞെടുക്കാൻ കാരണമെന്ത്
ദീർഘകാലമായി തുടരുന്ന മാനസിക സമ്മർദവും വിശ്രമമില്ലായ്മയും പലരുടെയും ഉറക്കത്തെ താളം തെറ്റിച്ചിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഏകദേശം 61 ശതമാനം ഇന്ത്യക്കാരും രാത്രിയിൽ ആറ് മണിക്കൂറിന് താഴെ മാത്രമെ ഉറങ്ങുന്നുള്ളൂവെന്ന് സർവെകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ശാരീരിക, മാനസിക ആരോഗ്യത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. തുടർന്ന് യാത്രക്കാർ ആശ്വാസം കണ്ടെത്തുന്നതിനായി സ്ലീപ്പ് റിട്രീറ്റുകളിൽ അഭയം പ്രാപിക്കുന്നു.
ഇങ്ങനെ താമസിക്കുമ്പോൾ ഫോണുകളും ലാപ്‌ടോപ്പുകളും ഒഴിവാക്കുകയും പകരം ശാന്തമായ ഇടങ്ങൾ തിരഞ്ഞെടുക്കുകയും പ്രകൃതിമനോഹരമായ ചുറ്റുപാടുകളിൽ താമസിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയും ഇതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു.
advertisement
ഉറക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താമസസ്ഥലങ്ങൾ ഉൾപ്പെടുന്ന റിസോർട്ടുകളാണ് ഈ ട്രെൻഡിനെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. ഹിമാലയത്തിലെ ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ആനന്ദ എന്ന റിസോർട്ട് നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത യോഗ നിദ്ര സെക്ഷനുകളും ശിരോധാര തെറാപ്പിയുമാണ് വാഗ്ദാനം ചെയ്യുന്നത്. മുൽഷിയിലെ ആത്മനൻ വെൽനസ് റിസോർട്ട് വിശ്രമത്തിന് പ്രധാന്യം നൽകുന്ന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് എന്ന റിസോർട്ടാകട്ടെ പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശബ്ദകോലാഹലങ്ങളില്ലാത്ത അന്തരീക്ഷവും ആഴത്തിലുള്ള വിശ്രമ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 21, 2025 11:54 AM IST


