നാല് വര്‍ഷത്തിനിടെ മൂന്ന് തവണ ഗര്‍ഭിണിയായി; ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ യുവതിയുടെ തന്ത്രം
- Published by:meera_57
- news18-malayalam
Last Updated:
ജയില്‍ ശിക്ഷ വൈകിപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഹോങ് ആവര്‍ത്തിച്ച് ഗര്‍ഭം ധരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി
കുറ്റം ചെയ്ത ശേഷം ജയില്‍ശിക്ഷ ഒഴിവാക്കാനും പോലീസ് പിടിക്കാതിരിക്കാനുമായി ഒളിവിൽ കഴിയുന്നവരെ കുറിച്ച് നമ്മുടെ നാട്ടിൽനിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു അസാധാരണ സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ യുവതി നടത്തിയ അസാധാരണമായ നീക്കമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്നുള്ള ചെന്‍ ഹോങ് എന്ന സ്ത്രീ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ നാല് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് ഗർഭിണിയായത്.
ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും ജയില്‍ശിക്ഷ നീട്ടിവയ്ക്കാന്‍ ചൈനയിലെ നിയമം അനുവദിക്കുന്നുണ്ട്. തുടര്‍ന്ന് ഹോങ് ശിക്ഷ ഒഴിവാക്കി കിട്ടാന്‍ ആവര്‍ത്തിച്ച് ഗര്‍ഭം ധരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ താന്‍ പ്രസവിച്ച മൂന്ന് കുട്ടികളെയും ഹോങ് ഉപേക്ഷിച്ചുവെന്നും കുട്ടികളുടെ അച്ഛനൊപ്പം അവര്‍ താമസിക്കുന്നില്ലെന്നും കണ്ടെത്തി.
കുട്ടികളിലൊരാളെ ഭര്‍ത്താവിന്റെ സഹോദരിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോങ് തന്റെ മൂന്നാമത്തെ കുഞ്ഞിന് മേയ് മാസത്തിലാണ് ജന്മം നല്‍കിയത്. ഉടന്‍ തന്നെ ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അപ്പോള്‍ കുഞ്ഞുങ്ങളൊന്നും അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരു കുട്ടിയെ അവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ പേരില്‍ ഔദ്യോഗികമായി ചേര്‍ത്തിരുന്നതായി കണ്ടെത്തി. കുഞ്ഞ് അവരുടേതാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചോദ്യം ചെയ്യലില്‍ ആ സമയത്ത് താന്‍ വിവാഹമോചനം നേടിയിരുന്നതായി ഹോങ് പറഞ്ഞു.
advertisement
ആദ്യത്തെ രണ്ട് കുട്ടികള്‍ ഹോങ്ങിന്റെ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവിന്റെ സഹോദരിക്കും കൈമാറി. ജയില്‍ ശിക്ഷ വൈകിപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഹോങ് ആവര്‍ത്തിച്ച് ഗര്‍ഭം ധരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് ഹോങ്ങിനെ ജയിലിലേക്ക് അയയ്ക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു.
കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായാണ് സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശിക്ഷ താത്കാലികമായി നിറുത്തി വയ്ക്കാന്‍ ചൈനയിലെ നിയമം നിര്‍ദേശിക്കുന്നത്. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് ഹോങ്ങിനെ പോലെയുള്ളവര്‍ ശിക്ഷയില്‍ ഇളവ് നേടുന്നതെന്ന് ജിയാംഗു പ്രവിശ്യയിലെ നിയമ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിക്ഷ അനിശ്ചിതമായി വൈകിപ്പിക്കാന്‍ അനുവദിക്കുന്നതിന് പകരം കോടതികള്‍ ശിക്ഷ താത്കാലികമായി നിറുത്തിവെച്ച് പിന്നീട് പുനരാരംഭിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് നിയമസംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനൊപ്പം ഗര്‍ഭസ്ഥ ശിശുക്കളെ അമ്മയുടെ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
advertisement
ചൈനയില്‍ ചില പ്രത്യേക അസുഖബാധിതര്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കളെ പരിചരിക്കുന്നവര്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. പകരം അവര്‍ക്ക് ജയിലിന് പുറത്ത് ശിക്ഷ അനുഭവിക്കാന്‍ കഴിയും. പ്രാദേശിക അധികാരികളുടെ മേല്‍നോട്ടത്തില്‍ അവര്‍ക്ക് വീട്ടിലോ ആശുപത്രിയിലോ കഴിയാവുന്നതാണ്. ഇത്തരമാളുകള്‍ തങ്ങളുടെ ശാരീരിക അവസ്ഥ വ്യക്തമാക്കുന്നതിന് മൂന്ന് മാസം കൂടുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടോ അല്ലെങ്കില്‍ ഗര്‍ഭകാല പരിശോധനാ റിപ്പോര്‍ട്ടോ നല്‍കണണം. നിയമങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിവായി പരിശോധനകള്‍ നടത്തുകയും ചെയ്യും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 20, 2025 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
നാല് വര്‍ഷത്തിനിടെ മൂന്ന് തവണ ഗര്‍ഭിണിയായി; ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ യുവതിയുടെ തന്ത്രം