സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീരത്ന പുരസ്കാര നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി മേധാവി ഡോ.ആർ.എസ് സിന്ധുവിന്‍റെ നേട്ടത്തിന് ഒരല്‍പ്പം മധുരം കൂടും. പ്രതിസന്ധികളെ തരണം ചെയ്ത് തന്‍റെ കര്‍മ്മ മേഖലയിലെ കരുതലിന്‍റെ പ്രതീകമായി മാറിയ ഡോ.സിന്ധു പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടുന്ന ആദ്യ വനിതയായ ഇവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രൊഫസറാണ്.
കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി പൂര്‍ത്തിയാക്കിയ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലും ഡോ.സിന്ധുവിന്‍റെ സാന്നിധ്യമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയിലെ ടീം ലീഡറായി രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഇവര്‍ കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് കോട്ടയത്തേക്ക് എത്തുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകളാണ് ഡോ.സിന്ധു പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം തമ്പാനൂർ കേശവ നിവാസിൽ പരേതനായ ടി.കെ.സദാശിവൻ നായരുടെയും എ.രാധയുടെയും മൂത്ത മകളായ ഡോ. സിന്ധുവിന് മൂന്ന് വയസുള്ളപ്പോഴാണ് പോളിയോ ബാധിക്കുന്നത്. സാധ്യമായ എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യംബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. പിന്നീടുള്ള യാത്ര ക്രച്ചസിലായെങ്കിലും തളരാന്‍ സിന്ധു തയാറായില്ല. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് പ്രീഡിഗ്രിയിൽ ഉന്നത മാർക്ക് വാങ്ങിവിജയിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസും ജനറൽ സർജറിയിൽ മാസ്റ്റർ ബിരുദവും നേടി. ഭർത്താവ് രഘു എൻ.വാരിയർ. മകൻ നിരഞ്ജൻ കെ.വാരിയർ. സഹോദരങ്ങൾ: ആർ.എസ്.സന്തോഷ്, ആർ.എസ്.ഗംഗ.
ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, റിസർച് പേപ്പർ അവാർഡ് (2012), വനിതാ അവാർഡ് (2014,) എന്നിവ നേടിയ ഡോ.സിന്ധുവിന്‍റെ അതിജീവനത്തിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീരത്ന പുരസ്കാരം.
പ്രതിസന്ധികളിൽ നിന്ന് വിജയം നേടിയ സത്രീയെന്നാണ് പുരസ്കാര നേട്ടത്തിന് പിന്നാലെ മന്ത്രി വി.എന്‍ വാസവന്‍ ഡോ.ആര്‍.എസ് സിന്ധുവിനെ വിശേഷിപ്പിച്ചത്. സ്ത്രീ രത്ന അവാർഡിന് അര്‍ഹയായ ഡോ.സിന്ധുവിനെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കാനും മന്ത്രി മറന്നില്ല. കരൾരോഗ ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട പരിശ്രമങ്ങൾ നടത്താൻ കഴിഞ്ഞ ഒരാൾ എന്ന നിലയിൽ ഈ നേട്ടത്തിന് സിന്ധു ഡോക്ടർ അർഹയാകുമ്പോൾ ചെറുതല്ലാത്ത സന്തോഷം ഉള്ളിലുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി വി.എന്‍ വാസവന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഈ രോഗത്തിന്റെ കാര്യങ്ങൾ ഞാൻ വിശദമായി അറിയുന്നത് കോട്ടയത്തെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ജില്ലയിലെ മുതിർന്ന നേതാവുമായ ലാലിച്ചൻ ജോർജിന് വന്ന ദുരവസ്ഥയായിരുന്നു. കരൾരോഗം മൂർധന്യാവസ്ഥയിലായ സമയത്താണ് പാർട്ടി പോലും അറിയുന്നത്. തുടർന്ന് പാർട്ടി ചികിത്സ ഏറ്റെടുത്തു. ഡോക്ടർമാർ കരൾ മാറ്റിവയ്ക്കുകയാണ് പോംവഴി എന്നു പറഞ്ഞു. അതിന് പോകേണ്ടി വന്നത് ചെന്നൈയിലെ ഗ്‌ളോബൽ ആശുപത്രിയിലാണ്. അവിടെ ഡോ. മുഹമ്മദ് റിലെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ചികിത്സയാണ് ലഭ്യമാക്കി കരൾ മാറ്റിവച്ച് സഖാവ് സജീവമായ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
അന്നാണ് നിന്ന് ഒരു സാധാരണക്കാരന് ഈ അവസ്ഥ വന്നാൽ പണചിലവ് വരുന്ന ഈ ചികിത്സ അസാധ്യമാണ് എന്ന സത്യം എനിക്ക് മനസിലായത്. ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ആദ്യം ചെയ്ത കാര്യം മെഡിക്കൽ കൊളേജ് എച്ച്ഡിഎസ് യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കൊളേജിൽ ഈ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിച്ചു.
സൂപ്രണ്ടും ഡോക്ടർമാരും ഇക്കാര്യത്തിൽ ഒരേ മനസോടെ നിന്നു, അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പങ്കെടുത്ത എച്ച് ഡി എസ് യോഗത്തിൽ ഈ പ്രശ്‌നം വീണ്ടും അവതരിപ്പിച്ചു. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള കോട്ടയം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ഇത് ഏർപ്പെടുത്താമെന്ന് മന്ത്രി വാക്കും നൽകി.
അങ്ങനെ കേരളത്തിൽ സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ കൂടി ലഭ്യമാകുന്ന ആശുപത്രിയായി കോട്ടയം മെഡിക്കൽ കൊളേജ് മാറി
ഡോ : സിന്ധുവാണ് പരിശീലനം പൂർത്തിയാക്കി ആ വിഭാഗതിന്റെ എച്ച് ഒ ഡി യായി ചുമതല ഏറ്റത്. ഒന്നാം പിണറായി സർക്കാരും, അതിന് തുടർച്ചായി എത്തിയ രണ്ടാം പിണറായി സർക്കാ്രും സർക്കാർ മെഡിക്കൽ കൊളേജുകളിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനായി രാഷ്ട്രീയ തീരുമാനമാണ് കോട്ടയം മെഡിക്കൽ കൊളേജിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഇടയാക്കിയത്.
2022 ഫെബ്രുവരി 12 നായിരുന്നു ആദ്യ ശസ്ത്രക്രിയ നടത്തിയത്. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബിഷിനാണ് അന്ന് കരൾ മാറ്റി വച്ചത്. ഈ സർജ്ജറിക്ക് നേതൃത്വം നൽകിയത് ഡോ സിന്ധുവിന്റെ മികവാണ് അവരെ അവാർഡിന് അർഹയാക്കിയത്. നിലവിൽ ഇതുവരെ മൂന്നു ശ്രസ്ത്രക്രിയകൾ നടന്നു കഴിഞ്ഞു.
ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന അപകട സന്ധികളിൽ തളർന്നു പോകുന്നവർക്ക് ഉയർത്തെഴുന്നേറ്റ് കുതിക്കാനുള്ള ഊർജ്ജമാണ് സിന്ധു ഡോക്ടർ. മൂന്നു വയസുള്ളപ്പോൾ പോളിയോ ബാധിച്ച് ഡോക്ടറുടെ കാലുകൾ തളർന്നു പോയത്. എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി.
അവിടെ നിന്നാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും സർജിക്കൽ ഗ്യാസ്ട്രോ പഠനം നടത്തിയ ആദ്യ വനിതാ ഡോക്ടർ ആയി ഡോക്ടർ സിന്ധു വളരുന്നത് അവരുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് ഇന്ന് അവരെ തേടിയെത്തിയ അംഗീകാരം.
രോഗങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്നാണ് നമ്മൾ ആശിക്കുന്നത്. വരുന്നവർക്ക് അതിനുള്ള ചികിത്സ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ് നമ്മൾക്ക ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ലകാര്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമത്തിൽ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകയെ തേടി സർക്കാർ അംഗീകാരം എത്തി എന്നറിയുമ്പോൾ മനസിൽ നിറഞ്ഞ സന്തോഷമുണ്ട്. ഒരിക്കൽ കൂടി ഡോകടർക്ക് അഭിനന്ദനങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.