ദാരിദ്ര്യത്തോട് പടപൊരുതി സർക്കാർ സ്കൂൾ അധ്യാപികയായി; താരമായി സെൽവമാരി
- Published by:Karthika M
- news18-malayalam
Last Updated:
അവധി ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം സെല്‍വമാരിയും പണിക്കിറങ്ങി. തോട്ടം ജോലി ചെയ്തു പഠനത്തിനുള്ള വരുമാനം കണ്ടെത്തിയ സെല്‍വമാരി വഞ്ചിവയല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ അധ്യാപികയായാണ് ജോലിയില്‍ പ്രവേശിച്ചത്.
സെല്‍വമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്.കുമളിക്ക് സമീപം ചോറ്റുപാറയിലെ കൊച്ചു വീട്ടില്‍ നിന്നുമാണ് സെല്‍വമാരി ജീവിതത്തോട് പൊരുതാന്‍ തുടങ്ങിയത്. ചെറുപ്രായത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു. പിന്നീട് തോട്ടം തൊഴിലാളിയായ അമ്മയുടെ പിന്‍ബലത്തിലായിരുന്നു സെല്‍വമാരിയുടെയും രണ്ട് അനുജത്തിമാരുടെയും ജീവിതം.
പറക്കമുറ്റാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെ അമ്മ സെല്‍വം വളര്‍ത്തിയത് ഏലക്കാടുകളില്‍ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം സെല്‍വമാരിയും പണിക്കിറങ്ങി. തോട്ടം ജോലി ചെയ്തു പഠനത്തിനുള്ള വരുമാനം കണ്ടെത്തിയ സെല്‍വമാരി സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്.
തമിഴ്‌നാട്ടില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അവര്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് ബിരുദവും യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും എടുത്തു. കുമളി എംജി യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എഡ് എടുത്ത സെല്‍വമാരി തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ നിന്ന് എം.എഡും പൂര്‍ത്തിയാക്കി. എം.ഫില്ലില്‍ എ പ്ലസ് ഗ്രേഡോടെ പാസ്സായ സെല്‍വകുമാരി റാങ്കില്‍ ഒന്നാമതായിരുന്നു.
advertisement
പിന്നീട് നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ മറികടന്ന് പി.എസ്.സി പരീക്ഷ എഴുതിയ സെല്‍വമാരി സര്‍ക്കാര്‍ ജോലി സ്വന്തമാക്കി. വഞ്ചിവയല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ അധ്യാപികയായാണ് സെല്‍വമാരി ജോലിയില്‍ പ്രവേശിച്ചത്.സഹോദരങ്ങളായ സുകന്യയും സുധയും പഠനത്തിനു മാതൃകയാക്കിയത് സെല്‍വമാരിയെ ആയിരുന്നു. സുകന്യ എം.എസ്.സി ബി.എഡും സുധ ബി.എസ.സി ബി.എഡും ആണ് പഠിക്കുന്നത്.
സെല്‍വമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫോണില്‍ നേരിട്ട് വിളിക്കുകയായിരുന്നു. മന്ത്രിയെ നേരില്‍ കാണാന്‍ സെല്‍വമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി അവരെ വീട്ടിലേക്ക് ക്ഷണിച്ചു.
advertisement
തിരുവനന്തപുരത്തെ വസതിയിലെത്തിയ സെല്‍വമാരിയെ ഫലകവും പൊന്നാടയും നല്‍കിയാണ് മന്ത്രി സ്വീകരിച്ചത്. സെല്‍വമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ജീവിതവിജയത്തിന്റെ അത്യുന്നതിയില്‍ സെല്‍വമാരി എത്തട്ടെയെന്നും മന്ത്രി ആശംസിച്ചു. സെല്‍വമാരിയുടെ ജീവിതകഥ പഠിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2021 11:21 AM IST


