'എഴുതിയാൽ ഭ്രാന്തു വരുമെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിട്ടു, ഞാൻ ആ മുറിയിൽ നഖം കൊണ്ടു കവിത കോറിയിട്ടു..'
Last Updated:
ആ തീവ്രാനുഭവങ്ങൾ അവരെ എഴുത്തുകാരിയാക്കി. അല്ല, ആ തീവ്ര വേദനയിൽനിന്ന് രക്ഷപ്പെടാൻ അവർക്കുള്ള വഴി എഴുത്തു മാത്രമായിരുന്നു
തുറന്നെഴുത്തുകളിലൂടെ വാക്കിനും വരികൾക്കും വേറിട്ട ഭാവുകത്വം നൽകിയ കഥാകാരിയായിരുന്നു അഷിത. 63ാം വയസ്സിൽ അർബുദത്തോട് പൊരുതി ആ ജീവിതം അവസാനിക്കുമ്പോൾ മലയാള സാഹിത്യത്തിലെ ഒരു നിശബ്‌ദ വസന്തമാണ് കൊഴിയുന്നത്. "എഴുതിയാൽ ഭ്രാന്തു വരുമെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിട്ടു, ഞാൻ ആ മുറിയിൽ നഖം കൊണ്ടു കവിത കോറിയിട്ടു.."- അവസാന അഭിമുഖത്തിൽ അഷിത തന്റെ സാഹിത്യ വഴികളെ ഓർത്തെടുത്തത് ഇങ്ങനെയാണ്. അച്ഛനും അമ്മയും ജീവിച്ചിരിക്കെ തന്നെ അനാഥത്വത്തിലേക്കു ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്നു അഷിത. ആ തീവ്രാനുഭവങ്ങൾ അവരെ എഴുത്തുകാരിയാക്കി. അല്ല, ആ തീവ്ര വേദനയിൽനിന്ന് രക്ഷപ്പെടാൻ അവർക്കുള്ള വഴി എഴുത്തു മാത്രമായിരുന്നു.
തൃശൂരിലെ പഴയന്നൂരിൽ 1956ൽ ജനനം. മുംബൈയിലെയും ഡൽഹിയിലെയും സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്നും ബിരുദാനന്തര ബിരുദം. എഴുതിയത് ഇരുപതോളം കൃതികൾ. അതിൽ കഥയും കവിതയും നോവലെറ്റും ബാലസാഹിത്യവും എല്ലാമുണ്ടായിരുന്നു. വിസ്മയചിത്രങ്ങൾ, അപൂർണവിരാമങ്ങൾ, നിലാവിന്റെ നാട്ടിൽ, ഒരു സ്തീയും പറയാത്തത്, പദവിന്യാസങ്ങൾ...അങ്ങനെ നീളുന്നു രചനകൾ. ഒന്നാന്തരം വിവർത്തനങ്ങളിലൂടെ ലോക സാഹിത്യത്തെ മലയാളത്തിലേക്ക് മൊഴിമാറ്റുകയും ചെയ്തു.
advertisement
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി പുരസ്കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തർജനം അവാർഡ് എന്നിവയൊക്കെ തേടിയെത്തി.
അർബുദ വാർഡിൽ നിന്ന് അവസാനം എഴുതിയ കുറിപ്പിൽ അഷിത പറഞ്ഞു: ക്യാൻസർ എനിക്ക് നൽകിയത് യാതനയും വേദനയും സ്നേഹവും പരമോന്നത ബോധവുമാണ്. അതെ , മനുഷ്യർ മരിക്കും. പക്ഷെ മനുഷ്യർ അതി ജീവിക്കുകയും ചെയ്യും. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ ദീർഘ ഭാഷണമാണ് അഷിതയുടേതായി ഒടുവിൽ പുറത്തുവന്ന പുസ്തകം. ആ പുസ്തകത്തിൽ അഭിമുഖകാരൻ എഴുതി: 'അമർത്തിപ്പിടിച്ച ചിരിയും അക ഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത. ഉണങ്ങാതെയും കരിയാതെയും പച്ചമുറിവായി ജീവിച്ച എഴുത്തുകാരിക്ക് പ്രണാമം. '
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2019 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'എഴുതിയാൽ ഭ്രാന്തു വരുമെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിട്ടു, ഞാൻ ആ മുറിയിൽ നഖം കൊണ്ടു കവിത കോറിയിട്ടു..'


