തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂട്ടിടാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് (എ ഐ) ക്യാമറകള്‍ ഏപ്രിൽ 20 മുതൽ പ്രവർത്തനമാരംഭിക്കും. എഐ ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതി ഏപ്രിൽ 20-ാം തീയതി മുതല്‍ ആരംഭിക്കും. മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്താനായി കാത്തിരിക്കുന്നത്.
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര – ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള ‘Fully Automated Traffic Enforcement System’ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം. എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Installs camera, Road Safety