കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വാസത്തിലെടുത്ത് നിരവധി പ്രത്യേകതകളുമായി സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉണ്ട് തലസ്ഥാന നഗരത്തില്‍. പാലോട്-കല്ലറ റൂട്ടില്‍ ഓടുന്ന അനന്തപുരി ബസാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കിടയിലെ താരം.
കണ്ടക്ടറില്ലേ.. അപ്പോള്‍ ആര് കൂലി വാങ്ങും
യാത്രാക്കൂലി വാങ്ങുന്നതിന് ബസിനുള്ളിൽ മൂന്നിടത്ത് ‘യാത്രാക്കൂലി ഈ ബോക്സിൽ നിക്ഷേപിക്കുക’ എന്നെഴുതിയ ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ ഇതിലേക്ക് യാത്രാക്കൂലി നിക്ഷേപിക്കും. ഇനി ചില്ലറയില്ലെങ്കിൽ ഡ്രൈവറുടെ സമീപത്തെ ബക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്ന നാണയത്തുട്ടുകളിൽ നിന്ന് ചില്ലറ നൽകും. ഇനി കയ്യിൽ പണമില്ലെങ്കില്‍ വിഷമിക്കേണ്ട ഗൂഗിൾ പേ ചെയ്യാനും സൗകര്യമുണ്ട്.
സൗകര്യങ്ങൾ പലവിധം
ഉന്നത നിലവാരത്തോട് കൂടിയ സീറ്റുകളുള്ള ലോഫ്ലോർ ബസ്, ഫെയർസ്റ്റേജ് അടക്കം നിർദേശങ്ങൾ എഴുതികാണിക്കുന്ന സ്ക്രീൻ, ഡ്രൈവറുടെ പക്കലുള്ള മൈക്കിൽ സ്റ്റോപ് അനൗൺസ്മെന്റ്, മിനി കംപ്യൂട്ടർ, മൈക്ക് സിസ്റ്റം, അകത്തും പുറത്തും സിസിടിവി അടക്കമുള്ള സംവിധാനം, ബസ് എവിടെ എത്തിയെന്നറിയാൻ ഓൺലൈൻ ട്രാക്കിങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ബെല്ലടിയില്ല പകരം സ്വിച്ച് ഉണ്ട്
സ്റ്റോപ്പിലിറങ്ങാൻ സ്വിച്ച് അമർത്തിയാൽ മതി ശബ്ദം കേൾക്കും. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയ ബസിനെ ഇത്തരത്തിൽ മാറ്റിയെടുത്തത്. കണ്ടക്ടർ ഇല്ലാത്ത ആശയത്തിന് പിന്നിൽ ഉടമ അനൂപ് ചന്ദ്രൻ ആണ്.
എല്ലാം 1414
അനന്തപുരി ബസുകൾക്കും അനൂപ് ചന്ദ്രന്റെ സ്വകാര്യ വാഹനങ്ങൾക്കും 1414 എന്ന ഫാൻസി നമ്പറുകളാണ്. വിവിധ സീരീസിൽ ഇതേ നമ്പറിൽ 15 വാഹനങ്ങൾ ഉണ്ട്.
അടുത്തിടെ സർക്കാർ യാത്രാനിരക്ക് കൂട്ടിയിട്ടും പഴയനിരക്കിൽ തന്നെ ഓടി വാർത്തകളില്‍ ഇടം നേടിയതാണ് അനന്തപുരി ബസുകൾ. ആർടിഒ അധികൃതർ പിടികൂടി സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറച്ച് ഓടുന്നത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് റേറ്റ് കൂട്ടി. 9 ബസുകളാണ് വിവിധ റൂട്ടുകളിൽ ഓടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.