തമിഴ്നാടിനു പിന്നാലെ കർണാടകയിലും ആപ്പിൾ ഐഫോൺ ഫാക്ടറി വരുന്നു. കർണാടകയിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അറിയിച്ചു. പുതിയ ഫാക്ടറി വരുന്നതോടെ ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
2017 മുതൽ ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്. ആപ്പിൾ ഐഫോണുകളുടെ പ്രധാന നിർമാതാക്കളായ തായ്‌വാനീസ് സ്ഥാപനമായ ഫോക്‌സ്‌കോൺ ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിൽ സ്മാർട്ട്‌ഫോണുകൾ നിർമിക്കുന്നത്. ഫാക്സ്കോൺ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണ് കർണാടകയിലേത്. 2025 ഓടെ ആപ്പിൾ ഇന്ത്യയിലെ പ്രാദേശിക നിർമ്മാണ ശേഷി വർദ്ധിപ്പിക്കുമെന്ന് ജെപി മോർഗനിലെ വിദഗ്ധർ പറയുന്നു. ഉത്‌പാദനത്തിൻറെ 25 ശതമാനം വരെ ഇന്ത്യയിൽ എത്തിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ ഇലക്ട്രോണിക്സ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തുന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ പ്രഖ്യാപനമെന്ന് ഇന്ത്യ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ (ഐഇഎസ്എ) സിഇഒയും പ്രസിഡന്റുമായ കെ കൃഷ്ണമൂർത്തി ന്യൂസ് 18-നോട് പറഞ്ഞു. ഈ രംഗത്തെ വർദ്ധിച്ചു വരുന്ന ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫാക്ടറിയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആത്മനിർഭർ ഭാരതിന് ഉത്തേജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഇത്തരമൊരു പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നതിന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തെയും, കർണാടക മുഖ്യമന്ത്രിയെയും, കർണാടക ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രിയെയും, കർണാടക സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ഐഇഎസ്എ അഭിനന്ദിക്കുന്നു”, കെ കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയെയും കർണാടകയെയും സംബന്ധിച്ച് പുതിയ പദ്ധതി ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഐഇഎസ്എ ചെയർമാൻ വിവേക് ത്യാഗി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.