തിരുവനന്തപുരം: അടിമുടി നിരക്ക് വർധന പ്രതിഫലിക്കുന്ന സംസ്ഥാന ബജറ്റിൽ മദ്യപന്മാരുടെ കീശയിലും കൈയിട്ട് ധനമന്ത്രി. സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താൻ ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിർമിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.
Also Read- Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും
അതേസമയം, സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെ ഈ ആവശ്യത്തിനായി മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മദ്യവില വീണ്ടും വർധിക്കുന്നത് മയക്ക് മരുന്ന് ഉപയോഗം കൂടുന്നതിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തിൽ പെട്രോൾ-ഡീസൽ വില രണ്ട് രൂപ കൂടും. മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളമൊരുക്കിയിരിക്കുന്നത്.
Also Read- Kerala Budget 2023: കെട്ടിടനികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവർക്ക് പ്രത്യേക നികുതി
നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയിരുന്നു. കേന്ദ്രസർക്കാർ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല.
പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതിയും വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.