സോഷ്യൽ മീഡിയ കുട്ടികളെയും കൗമാരക്കാരെയും ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് സർജൻ ജനറൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയാണ് ഇതു സംബന്ധിച്ച് 19 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. കൗമാരക്കാരുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യം പൂർണമായി മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സോഷ്യൽ മീഡിയ ചില ഉപയോക്താക്കൾക്ക് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സോഷ്യൽ മീഡിയ സാരമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓരോ കുടുംബത്തെയും സഹായിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കാനും മറ്റുള്ളവരുമായുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഒത്തുചേരലുകൾ പ്രോത്സാഹിപ്പിക്കാനുമാണ് സർജൻ ജനറൽ ശുപാർശ ചെയ്യുന്നത്. ഓരോ കുടുംബങ്ങളും ഒരു സോഷ്യൽ മീഡിയ പ്ലാൻ തയ്യാറാക്കുന്നത് നന്നായിരിക്കും എന്നും വ്യക്തിപരമായി വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read- WhatsApp ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; അയച്ച മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം സോഷ്യൽ മീഡിയ ഉപയോഗവും കൗമാരക്കാർക്കിടയിലെ മാനസികപ്രശ്നങ്ങളും സംബന്ധിച്ച് സമീപ വർഷങ്ങളിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിൽ കൂടുതലും സോഷ്യൽ മീഡിയ ഇവരിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയ കൗമരക്കാരിൽ പോസിറ്റീവും നെഗഗറ്റീവും ആയ സ്വാധീനം ചെലുത്തുമെന്ന് ഡോ. വിവേക് മൂർത്തി പറയുന്നു. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം ഉറക്കം, വ്യായാമം പോലുള്ള കാര്യങ്ങൾക്ക് പലരും മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാനാകുന്നതും സ്വയം പ്രകടിപ്പിക്കാനാകുന്നതുമൊക്കെ നല്ല കാര്യങ്ങളാണെന്നും ഈ അർത്ഥത്തിൽ നിരവധി യുവാക്കൾ അതിനെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- ChatGPT കോച്ചിംഗ് സെന്ററുകള്‍ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമോ? അതേസമയം തന്നെ, സോഷ്യൽ മീഡിയയിൽ നിരവധി ഹാനികരവുമായ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും സർജൻ ജനറൽ പറഞ്ഞു. ഇതിന്റെ അനന്തരഫലമായി സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം നോർമലൈസ് ചെയ്യാനുള്ള പ്രവണത യുവാക്കളിൽ കാണപ്പെടുന്നു. ഭക്ഷണം ഉപേക്ഷിക്കൽ, സ്വയം മുറിവേൽപിക്കൽ എന്നിങ്ങനെയുള്ള സ്വഭാവ ദൂഷ്യങ്ങൾ കാണിക്കുന്നവരും ഉണ്ട്. സൈബർ ബുള്ളിയിങ്ങ് ആണ് ഇപ്പോൾ കണ്ടുവരുന്ന മറ്റൊരു പ്രവണത. സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തതും അപകീർത്തിപ്പെടുന്നതുമാണ് ബുള്ളിയിങ്ങ് എന്നറിപ്പെടുന്നത്.
“ഒരാളുടെ വ്യക്തിത്വത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരത്തിന്റെ തുടക്കസമയം. ഒരാളുടെ വ്യക്തിത്വവും ആത്മാഭിമാനവുമെല്ലാം ഈ സമയത്താണ് കൂടുതലായും രൂപപ്പെടുന്നത്. ഈ സമയത്ത് സോഷ്യൽ മീഡിയ വഴിയും യുവാക്കൾ പല തരത്തിലുള്ള സാമൂഹിക സമ്മർദങ്ങൾക്കും സമപ്രായക്കാരുടെ അഭിപ്രായങ്ങൾക്കും താരതമ്യങ്ങൾക്കും ഇടയിൽ പെട്ട് വളരെയധികം ബുദ്ധിമുട്ടുന്നു”, എന്നും ഡോ. വിവേക് മൂർത്തി പറഞ്ഞു. ഉപയോക്താക്കളെ ഓൺലൈനിൽ നിലനിർത്തുക എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെന്നും അതിനായി ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളാണ് അവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Social media, Social media affair