ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സമവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി കുടിശ്ശിക നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ല കേന്ദ്രസർക്കാരെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധന സെക്രട്ടറി. സംസ്ഥാനങ്ങളോടുള്ള ബാധ്യത എങ്ങനെ സര്‍ക്കാരിന് ഒഴിവാക്കാനാകുമെന്ന് അംഗങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു പരിധിക്ക് താഴെയാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ മറുപടി നല്‍കി.
2019-20 സാമ്പത്തിക വര്‍ഷത്തിലെ 13,806 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍ നിര്‍ണയിക്കാന്‍ ജൂലായില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മറ്റൊരു വിഷയം ചര്‍ച്ച ചെയ്തതിനെ പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
മഹാമാരിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട നിലവിലെ സമ്പദ് വ്യവസ്ഥയെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരി, അംബിക സോണി, ഗൗരവ് ഗൊഗോയി, എന്‍.സി.പി എംപി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ യോഗത്തിൽ ആവശ്യപ്പെട്ടു. വരുമാന മാര്‍ഗം സംബന്ധിച്ച് ചില അനുമാനങ്ങള്‍ മാത്രമാണുള്ളത്. മൊത്തത്തിലുള്ള വരുമാനക്കുറവ് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ഒരു വ്യക്തതയുമില്ലെന്നും കോൺഗ്രസ് എംപിമാർ ആരോപിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.