ഇത്തവണ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
- Published by:meera_57
- news18-malayalam
Last Updated:
ഇത്തവണ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സെപ്റ്റംബര്‍ 15 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്
2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (Income Tax Returns -ITR) ഫയല്‍ ചെയ്യുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നികുതിദായകര്‍. എല്ലാ വര്‍ഷവും ജൂലായ് 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ഇത്തവണ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സെപ്റ്റംബര്‍ 15 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. ഓഡിറ്റ് ആവശ്യമുള്ള ബിസിനസുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒക്ടോബര്‍ 31 ആണ് അവസാന തീയതി.
കാലതാമസം നേരിട്ട റിട്ടേണ്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പലിശയും ചേര്‍ത്ത് ഫയല്‍ ചെയ്യാം. പിശകുകള്‍ തിരുത്തി പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാനും ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഈ വര്‍ഷം ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന നികുതി മാറ്റങ്ങള്‍
* പുതിയ നികുതി വ്യവസ്ഥയിലെ പുതുക്കിയ നികുതി നിരക്കുകള്‍. നിരവധി ശമ്പളക്കാരായ നികുതിദായകര്‍ക്ക് കുറഞ്ഞ നികുതി അടച്ചാല്‍ മതിയാകും.
advertisement
* മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.
* പുതിയ നികുതി വ്യവസ്ഥയില്‍ 75,000 രൂപ റിബേറ്റ്. നികുതി നിരക്കിലെ കുറവിനുപുറമെയാണിത്.
* കോര്‍പ്പറേറ്റ് എന്‍പിഎസില്‍ സ്വകാര്യ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യം.
* വിദേശ ആസ്തി വെളിപ്പെടുത്തല്‍ വ്യവസ്ഥകളില്‍ പിഴ ചുമത്തുന്നതിനുള്ള പരിധി ഉയര്‍ത്തി.
ഈ വര്‍ഷം നികുതിദായകര്‍ ഐടിആര്‍ തയ്യാറാക്കുമ്പോഴും ഫയല്‍ ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നികുതി സ്ലാബുകള്‍, മൂലധന നേട്ട നിയമങ്ങള്‍, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ എന്നിവയില്‍ ഒന്നിലധികം മാറ്റങ്ങള്‍ ഉള്ളതിനാല്‍ ജൂലൈ 23-ലെ കട്ട് ഓഫിന്റെ ആഘാതം മനസ്സിലാക്കുകയും യോജിച്ച നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.
advertisement
ആദായ നികുതി നിയമവ്യവസ്ഥകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വായ്പ പോലുള്ള ആവശ്യങ്ങള്‍ക്ക് പരിഗണിക്കുന്നതിനാല്‍ റിട്ടേണ്‍ ചെയ്യുന്നത് ഗുണം ചെയ്യും.
ആദായ നികുതി നിരക്കുകള്‍ -പുതിയ നികുതി വ്യവസ്ഥയിൽ (വാര്‍ഷിക വരുമാനം-നികുതി നിരക്ക്)
0- മൂന്ന് ലക്ഷം - നികുതിയില്ല
3,00,001 - 7,00,000 - 5%
7,00,001 - 10,00,000 - 10%
10,00,001 - 12,00,000 - 15%
advertisement
12,00,001 - 15,00,000 - 20%
15,00,000-നു മുകളില്‍ - 30%
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നേരത്തെയുള്ള 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപ വരെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ സെക്ഷന്‍ 87എ പ്രകാരം റിബേറ്റ് ലഭിക്കും. മൊത്തം വരുമാനം ഈ പരിധിക്കുള്ളിലാണെങ്കില്‍ നികുതി നല്‍കേണ്ടതില്ല.
ഇനി പഴയ നികുതി വ്യവസ്ഥയില്‍ തന്നെ തുടരുന്നവര്‍ക്ക് നികുതി നിരക്കുകള്‍ താഴെ പറയുന്നതുപോലെയാണ്.
(വാര്‍ഷിക വരുമാനം-നികുതി നിരക്ക്)
0 - 2,50,000 - നികുതിയില്ല
advertisement
2,50,001 - 5,00,000 5%
5,00,001 - 10,00,000 20%
10,00,000-നു മുകളില്‍ 30%
പഴയ നികുതി വ്യവസ്ഥയില്‍ തുടരുന്നവര്‍ക്ക് 80സി, 80ഡി, എച്ച്ആര്‍എ, ഭവന വായ്പാ പലിശ (സെക്ഷന്‍ 24ബി) പോലുള്ള ഇളവുകള്‍ ലഭിക്കും. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതില്‍ എച്ച്ആര്‍എ ഒരു നിര്‍ണ്ണായക ഘടകമാണ്.
നിക്ഷേപകര്‍ക്ക് ഇക്കാര്യം ശ്രദ്ധിക്കാം
നിക്ഷേപകരെ സംബന്ധിച്ച് ഈ വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അല്പം സങ്കീര്‍ണ്ണമാണ്. കാരണം 2024 ജൂലായ് 23-ലെ കട്ട് ഓഫ് അനുസരിച്ച് മൂലധന നേട്ടങ്ങള്‍ വിഭജിക്കേണ്ടതുണ്ട്. 2024-ലെ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ മൂലധന നേട്ട നികുതി നിയമങ്ങള്‍ ബാധകമാകുന്നതിനുള്ള കട്ട് ഓഫ് തീയതി 2024 ജൂലായ് 23 ആണ്.
advertisement
2024 ജൂലൈ 23നോ അതിനുശേഷമോ വില്‍ക്കുന്ന ഏതൊരു ആസ്തിക്കും പുതുക്കിയ മൂലധന നേട്ട നികുതി വ്യവസ്ഥ പ്രകാരം നികുതി ചുമത്തും. ഈ തീയതിക്ക് മുമ്പ് വില്‍ക്കുന്ന ആസ്തികളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് പഴയ വ്യവസ്ഥ പ്രകാരം സൂചികയും നിലവിലുള്ള നിരക്കുകളും അനുസരിച്ചായിരിക്കും നികുതി ചുമത്തുക.
ഈ കട്ട് ഓഫ് തീയതി വളരെ നിര്‍ണ്ണായകമാണ്. കാരണം ഇതനുസരിച്ച് നികുതിദായകര്‍ ഐടിആറിലെ മൂലധന നേട്ടങ്ങളെ വിഭജിക്കണം. ഇതിനായുള്ള ഐടിആര്‍ ഫോമുകള്‍ പ്രത്യക്ഷ നികുതി വകുപ്പ് (സിബിഡിടി) അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
advertisement
മൂലധന നേട്ട നികുതിയിലെ മാറ്റങ്ങള്‍
2024-ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക-സാമ്പത്തികേതര നികുതി ഘടനയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതി വ്യവസ്ഥകള്‍ ലളിതമാക്കുന്നതിനും സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങള്‍.
2024 ജൂലായ് 23 മുതല്‍ ബാധകമായ പുതിയ നിയമങ്ങള്‍
* ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള (എല്‍ടിസിജി) നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി ഉയര്‍ത്തി. ഓഹരി, സ്വര്‍ണ്ണം, റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെ എല്ലാ ആസ്തികളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്കും നികുതി വര്‍ദ്ധന ബാധകമാണ്.
* ഓഹരികള്‍ പോലുള്ള ആസ്തികളിലെ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് (എസ്‍ടിസിജി) നികുതി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്തി.
* ഓഹരികളുമായി ബന്ധപ്പെട്ട ഇന്‍സ്ട്രുമെന്റുകളുടെ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള ഇളവ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും 1.25 ലക്ഷം രൂപയായി ഉയര്‍ത്തി.
12 മാസത്തില്‍ കൂടുതല്‍ കാലം കൈവശം വച്ചിരിക്കുന്ന ലിസ്റ്റുചെയ്ത സാമ്പത്തിക ആസ്തികള്‍ ഇപ്പോള്‍ ദീര്‍ഘകാല ആസ്തികളായി കണക്കാക്കും.
റിയല്‍ എസ്റ്റേറ്റ്
* വസ്തു വില്‍പ്പനയ്ക്കുള്ള ദീര്‍ഘകാല മൂലധന നേട്ട നികുതി 20 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കുറച്ചു.
* 2001 ഏപ്രില്‍ ഒന്നിനുശേഷം വാങ്ങിയ വസ്തുവകകളുടെ ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം നീക്കം ചെയ്തു.
2024 ജൂലൈ 23-ന് മുമ്പ് വാങ്ങിയ ആസ്തികള്‍ വില്‍ക്കുന്നവര്‍ക്ക് ഇന്‍ഡെക്‌സേഷന്‍ ഉള്‍പ്പെടെയുള്ള പഴയതോ പുതിയതോ ആയ നികുതി കണക്കുകൂട്ടല്‍ രീതികള്‍ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചു. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു ഇത്.
നികുതി ഘടന ലളിതമാക്കുകയും എല്ലാ ആസ്തി വിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുകയും വേണം എന്നതാണ് മൂലധന നേട്ടങ്ങളെക്കുറിച്ച് ബജറ്റ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന യുക്തി.
സ്വകാര്യ ജീവനക്കാര്‍ക്കുള്ള എന്‍പിഎസ് ആനുകൂല്യം വര്‍ദ്ധിപ്പിച്ചു
2024-ലെ ബജറ്റില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കോര്‍പ്പറേറ്റ് എന്‍പിഎസിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിലെ കിഴിവ് പരിധി അടിസ്ഥാനശമ്പളത്തിന്റെ 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്വദിക്കുന്ന നിലവിലുള്ള 14% ആനുകൂല്യത്തിന് സമാനമാണിത്. അതേസമയം, പഴയ നികുതി വ്യവസ്ഥയില്‍ തുടരുന്ന സ്വകാര്യ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം 10 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വിദേശ ആസ്തി വെളിപ്പെടുത്തല്‍ ലളിതമാക്കി
നിങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്നവരോ വിദേശ ബാങ്ക് എക്കൗണ്ടുള്ളതോ ആയ ഇന്ത്യൻ ജീവനക്കാരന്‍ ആണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. അതേസമയം അതില്‍ ചില വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
* 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള സാമ്പത്തിക ആസ്തികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കള്ളപ്പണ നിയമ പ്രകാരം പിഴ ഈടാക്കില്ല. നേരത്തെ 10 ലക്ഷം രൂപ വരെയുള്ള വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പിഴ ചുമത്തിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 28, 2025 2:24 PM IST