പ്രളയത്തെ തോൽപിച്ച തിയറ്ററിൽ ഒടിയനെത്തുന്നു
Last Updated:
പത്തനംതിട്ട: ഇത് മഹാപ്രളയത്തിൽ നിന്നുള്ള അതിജീവനത്തിന്റെ കഥയാണ്. റാന്നി ഉപാസന കടവിലെ ക്യാപിറ്റോൾ ഉപാസന തിയറ്റർ, പ്രളയം പൂർണമായും വിഴുങ്ങിയ തിയറ്റർ. പ്രളയം വരുത്തിയ നാശനഷ്ടങ്ങളിൽ പതറാതെ വീണ്ടും പതിന്മടങ്ങ് സൗകര്യങ്ങളോടെ ഈ തിയറ്റർ കാണികളെ വരവേൽക്കാനൊരുങ്ങുകയാണ്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ റിലീസ് ചെയ്തുകൊണ്ടാണ് തിയറ്റർ വീണ്ടും തുറക്കുന്നത്. പ്രളയദുരന്തത്തിൽ നിന്നുള്ള അതിജീവനത്തിന്റെ പുതിയ കഥ പറയുകയാണ് ഈ തിയറ്ററും.
പമ്പ ആറ്റിൽ നിന്ന് 100 മീറ്റർ ദൂരെ മാത്രമാണ് തിയറ്റർ സ്ഥിതി ചെയ്യുന്നത്. തിയറ്ററിന്റെ പേരിൽ തന്നെയാണ് ഈ സ്ഥലം (ഉപാസന കടവ്) അറിയപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് മഹാപ്രളയത്തിൽ തിയറ്റർ പൂർണമായും മുങ്ങിപ്പോയിരുന്നു. രണ്ടു നിലയും മൂന്നു ദിവസം വെള്ളത്തിനടിയിലായിരുന്നുർ. ഇതോടെ സീറ്റുകൾ മാത്രമല്ല, സ്ക്രീൻ, ഡിജിറ്റൽ പ്രോജക്ടർ, ഡിജിറ്റൽ സൗണ്ട് സിസ്റ്റം, എയർ കണ്ടീഷനിംഗ് സംവിധാനം എന്നിവയെല്ലാം പൂർണമായും നശിച്ചു. എങ്ങും ചെളി നിറഞ്ഞു. ചെളി കളയാൻ തന്നെ വേണ്ടിവന്നു ദിവസങ്ങൾ.
advertisement
അടിമുടി മാറ്റത്തോടെയാണ് തിയറ്റർ വീണ്ടും തുറക്കുന്നത്. പഴയ ബാർക്കോ പ്രൊജക്ടറിന് പകരം പുതിയ മോഡൽ സ്ഥാപിച്ചു. സൗണ്ട് സിസ്റ്റം പുതിയ ജെബിഎൽ സംവിധാനത്തിലേക്ക് മാറി. പുതിയ സ്ക്രീനും സ്ഥാപിച്ചു. സീറ്റുകളെല്ലാം മാറ്റിപുതിയത് വച്ചു. ഇന്റീരിയർ ഡിസൈൻ സംവിധാനമെല്ലാം പുതുക്കി പണിതു. 224 സീറ്റുകളാണ് തിയറ്ററിലുള്ളത്. തിയറ്ററിൽ ഒടിയന്റെ പുതിയ പോസ്റ്ററുകളും കട്ടൗട്ടുകളും നിറഞ്ഞു കഴിഞ്ഞു. റിലീസ് ദിവസം ആറ് ഷോ ഉണ്ടാകും. യുവസംരംഭകനായ ഏബൽ അലക്സ് ജോൺ ആണ് തിയറ്റർ ഉടമ. പ്രളയത്തെ അതിജീവിച്ച തിയറ്ററിനെ പ്രേക്ഷകർ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.
advertisement
Location :
First Published :
December 13, 2018 9:24 PM IST


