'തിയറ്ററിൽ ആള് കുറയുന്നതിന്റെ കാരണം സിനിമ മോശമായതല്ല, പട്ടി വളഞ്ഞാൽ സ്റ്റൈലൻ ചുവടുവെപ്പു കൊണ്ട് മറികടക്കാനാവില്ല'

Last Updated:

സിനിമാ തിയറ്ററിൽ സെക്കന്റ് ഷോവിന് ആള് കുറയുന്നതിന്റെ കാരണം, സിനിമ മോശമായത് കൊണ്ടല്ല, പട്ടി വളഞ്ഞാൽ ദേവദൂതർ പാടി എന്ന ഗാനവും ചാക്കോച്ചന്റെ സ്റ്റൈലൻ ചുവടുവെപ്പുകൾ കൊണ്ട് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം പട്ടികൾ സെക്കന്റ് ഷോ കാണാറില്ല, സെക്കന്റ് ഷോ കഴിഞ്ഞ് വരുന്നവരെ മാത്രമേ കാണാറുള്ളു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
കേരളത്തിൽ പട്ടികൾ അതിഭീകരമാം വിധം പെരുകിയതിന് പിന്നിൽ അശാസ്ത്രീയമായ മനുഷ്യജീവിത ശൈലി ഉണ്ട് എന്ന കാര്യം ചിന്തിക്കുന്ന ആർക്കും അറിയാം.
പട്ടിക്കും ഈ ഭൂമുഖത്ത് ജീവിക്കാൻ അർഹതയുണ്ട് എന്നതൊരു യാഥാർത്ഥ്യവുമാണ്. അവയെ തെരുവിലിട്ട് അടിച്ചു കൊല്ലാതെ തന്നെ, നിയന്ത്രിക്കാനുള്ള ശാസ്ത്രീയമായ വഴികളും ഭാഗ്യവശാൽ ഇന്നുണ്ട്. പക്ഷേ, അത് സംഭവിക്കുന്നില്ല. എന്ത് കൊണ്ട്? അതിനായുള്ള ഒരു ഓഫീസും സജീവമല്ല. എന്ത് കൊണ്ട്?
നാം പുറത്തേക്കയക്കുന്ന സ്വന്തം മക്കളെ തെരുവിൽ അലഞ്ഞു തിരിയുന്ന പട്ടികൾ കടിച്ചുകീറും വരെ നാമത് വല്ലവർക്കും സംഭവിക്കാനുള്ളതാണെന്ന് കരുതുന്നു. നമുക്ക് എല്ലാം അറിയാം ജീവിക്കേണ്ടതെങ്ങനെയെന്നു മാത്രമറിയില്ല.
advertisement
മനുഷ്യ വിരോധങ്ങൾ മാത്രമേ ഇപ്പോൾ സാമുഹ്യപരമായി നമ്മെ ഉണർത്തുന്ന ഏക ചാലകശക്തിയായി വർത്തിക്കുന്നുള്ളൂ എന്നതാണ് സത്യം. എത്ര ഭീകരമാണത്. സത്യത്തിൽ നാം സരിത നായരോടും സ്വപ്ന സുരേഷിനോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇരുവരും നനഞ്ഞൊട്ടി നില്ക്കുന്ന വാർത്തകൾ കൂടി ഇല്ലായിരുന്നെങ്കിൽ പത്രം പോലും നാം വായിക്കണമെന്നില്ല. ചാനൽ വാർത്തകളിൽ കണ്ണോടിക്കണമെന്നില്ല. സിവിൽ സമൂഹത്തിൽ നിന്ന് പുറത്തായിപ്പോയവരാണ് സത്യത്തിൽ നാമിപ്പോൾ. ചുറ്റുമുള്ളതൊന്നും കാണാനാവാത്ത ഏതോ അന്ധകാരനീഴായിലാണ് നമ്മുടെ വാസം. ഇടയ്ക്ക് ലൈംഗിക മസാല പുരട്ടിയ ഇറച്ചി പുരട്ടി മാധ്യമങ്ങൾ കോർത്തു തരുന്ന ചൂണ്ടയിൽ മാത്രം കൊളുത്തപ്പെടുമ്പോഴാണ് വലിച്ചെടുക്കപ്പെട്ട് കുറച്ച് നേരം കരയിലെത്തുന്നത്.
advertisement
നമ്മുടെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മാത്രം പട്ടികൾ നിരന്നു കിടക്കുന്ന കാഴ്ച എത്ര സുപരിചിതമാണ്! ആ കാഴ്ച കാണുമ്പോൾ എപ്പോഴും ഭയന്നു പോകുന്ന ഭീതിദഭാവനയുടെ ഒരു ദൃശ്യം എന്റെ തലയ്ക്കകത്ത് വന്നുമറിയാറുണ്ട്: സ്റ്റേഷനിൽ തനിക്കുള്ള വണ്ടി വന്നു കൊണ്ടിരിക്കുന്നത് മാത്രം ശ്രദ്ധിച്ച് നടക്കുന്ന മനുഷ്യൻ അബദ്ധത്തിൽ ഒരു പട്ടിയെ ചവിട്ടിപ്പോകുന്നു. അതിന്റെ വെപ്രാളത്തിൽ, ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നതിനു മുമ്പ് ട്രെയിൻഎഞ്ചിന് മുന്നിൽ വീണ് പോകുന്ന ഒരു യാത്രക്കാരൻ, യാത്രക്കാരി, കുട്ടി . അത് സംഭവിക്കല്ലേ സംഭവിക്കല്ലേ എന്ന് അറിയാതെ പ്രാർത്ഥിച്ച് പോകാറുണ്ട് ഞാൻ. കാരണം,വീട്ടിൽ നിന്നിറങ്ങിപ്പോയ എല്ലാ മനുഷ്യരും സുഖമായി വീട്ടിലെക്ക് തന്നെ തിരിച്ചെത്തുന്ന ദൃശ്യം അങ്ങേയറ്റം സന്തോഷപ്രദമാണ്.
advertisement
നിരോധിക്കപ്പെട്ട വെളിച്ചെണ്ണ പുതിയ പേരിൽ പുതിയ പാക്കറ്റിൽ വീണ്ടും മാർക്കറ്റിലെത്തുമ്പോൾ
ചത്തു ചീഞ്ഞ ലോഡ് കണക്കിന് കോഴികൾ വഴി നീളെ ചെറിയ ചെറിയ കൈക്കൂലികൾ വിതറി വീണ്ടും വീണ്ടും ചിക്കൻ ഫ്രൈ ആയും കബാബ് ആയും ഹോട്ടലുകളിലെത്തിക്കൊണ്ടിരിക്കുമ്പോൾ
ഒരിക്കലും ചീയാനനുവദിക്കാത്ത അതി മാരകശേഷിയുള്ള രാസപദാർത്ഥങ്ങൾ വിതറി പാക്ക് ചെയ്ത മീനുകൾ മാർക്കറ്റിലെത്തുമ്പോൾ
പച്ചക്കറികളെത്തുമ്പോൾ
കുടിവെള്ളമെത്തുമ്പോൾ
കറുത്ത പുക വഴിയോര യാത്രക്കാരന്റെ മുഖത്ത് അടിച്ചു വീശി ഒരു വാഹനം കടന്നു പോകുമ്പോൾ മൗനമായി കടന്നു പോകുന്ന സിവിൽ സൊസൈറ്റി എന്നത് വെറും സാധാരണ കാഴ്ചയായിരിക്കുന്നു.
advertisement
ഹിന്ദു ഉണരൂ മുസ്ലിം ഉണരൂ ക്രിസ്ത്യാനി ഉണരൂ എന്നു പറയാനുള്ള സംവിധാനം അപ്പോഴും ഇവിടെ എത്രമേൽ സജീവമാണെന്നോർക്കുക. അതിനുള്ള സംഭാവനകൾ ,അത്തരം വലിയ കെട്ടിടങ്ങൾക്കകത്ത ശതകോടിക്കണക്കായ ആസ്തികൾ ഇവയൊക്കെ എത്ര ഗംഭീരമായിട്ടാണ് പ്രവർത്തിക്കുന്നതെന്നോർക്കുക! മനുഷ്യനുണരൂ എന്നു പറയാൻ മാത്രം ആരുമില്ല
ഒരു പക്ഷേ, കേരളീയ സാമ്പത്തിക സാംസ്കാരിക മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം മനുഷ്യേതര ജീവികൾക്ക് നേരിട്ട് നടത്താൻ പറ്റുന്നത് ഇപ്പോൾ പട്ടികൾക്കാണ്. സിനിമാ തിയറ്ററിൽ സെക്കന്റ് ഷോവിന് ആള് കുറയുന്നതിന്റെ കാരണം, സിനിമ മോശമായത് കൊണ്ടല്ല, പട്ടി വളഞ്ഞാൽ ദേവദൂതർ പാടി എന്ന ഗാനവും ചാക്കോച്ചന്റെ സ്റ്റൈലൻ ചുവടുവെപ്പുകൾ കൊണ്ട് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം പട്ടികൾ സെക്കന്റ് ഷോ കാണാറില്ല, സെക്കന്റ് ഷോ കഴിഞ്ഞ് വരുന്നവരെ മാത്രമേ കാണാറുള്ളു. നഗരത്തിൽ നിന്ന് രാത്രി മനുഷ്യർ പെട്ടെന്ന് വീട്ടിലെത്തുന്നത് ഗൃഹാന്തരീക്ഷത്തിലെ സുഖം കാരണമല്ല പട്ടി കാരണമാണെന്നു വേണം മനസ്സിലാക്കാൻ.
advertisement
ടൂവീലർ യാത്ര പോലും പലയിടങ്ങളിലും ഭയാനകമാണ്. എപ്പോൾ വേണമെങ്കിലും പട്ടി കുറുകെ ചാടാം. ഏതായാലും ഫോർ വീലർ ഇൻഡസ്ട്രിക്ക് കേരളത്തിലുണ്ടായ നേരിയ വളർച്ചയ്ക്ക് കാർ കമ്പനികൾ തെരുവ് പട്ടികളോട് കടപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ, കരാട്ടെ കുങ്ങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയ ആയോധന കലകൾ പട്ടിക്ക് ബാധകമല്ല. കേരളത്തിൽ പാതിരാത്രി വഴി തെറ്റി എത്തിയാൽ ബ്രൂസ് ലിക്കും ജാക്കിച്ചാനും ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പി ടി ഉഷയെപ്പോലുള്ളവർക്ക് മാത്രമേയുള്ളൂ! കേരളത്തിൽ നിന്ന് വൈകാതെ ഒരാളെങ്കിലും ഒളിമ്പിക്സിലെത്തി ഒരു വെള്ളി മെഡലെങ്കിലും വാങ്ങാതിരിക്കില്ല. ഇനി ഇത്തരം തെരുവ് യാത്രയിൽ കണ്ണിന്റെ ഭാഗത്ത് മാത്രം തുളയുള്ള, മനുഷ്യർക്ക്‌ ധരിക്കാൻ പറ്റിയ വല്ല മെറ്റൽ പർദ്ദയും മാർക്കറ്റിൽ ഇറങ്ങിയേക്കും. പടക്കമെറിഞ്ഞാൽ വളഞ്ഞ തെരുവ് പട്ടികൾ ഓടിയൊളിക്കുമെന്ന നാട്ടറിവ് പൊതുവെ ആളുകൾക്കിടയിൽ വ്യാപിക്കുന്നുണ്ട്. ഇത് കാരണം പടക്കക്കമ്പനി ചെറുതായി സാമ്പത്തിക പുരോഗതി പ്രാപിക്കുന്നുണ്ടെന്ന് തോന്നുന്നു. പടക്കപീടികകൾ അല്പം സാർവ്വത്രികമായിത്തീരുന്നത് ഇത് കൊണ്ടാവാം.
advertisement
സത്യത്തിൽ തെരുവുപട്ടികൾ നാം നയിക്കുന്ന പ്രകൃതി വിരുദ്ധ ജീവിതത്തിന് നേരെ കുരച്ചും കടിച്ചും കൊണ്ട് നടത്തുന്നത് സാമൂഹ്യ അധ്യാപനമാണ്! പട്ടിക്ക് അധ്യാപന ട്രെയിനിങ്ങ് കിട്ടാത്തതിനാൽ അവയ്ക്കറിയും പോലെ അത് ചെയ്യുന്നു എന്നു മാത്രം!
ഇത്രയും ഓർത്ത് പോകാൻ കാരണം ആബിദ് അടിവാരം മുമ്പ് എഴുതിയ പോസ്റ്റാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'തിയറ്ററിൽ ആള് കുറയുന്നതിന്റെ കാരണം സിനിമ മോശമായതല്ല, പട്ടി വളഞ്ഞാൽ സ്റ്റൈലൻ ചുവടുവെപ്പു കൊണ്ട് മറികടക്കാനാവില്ല'
Next Article
advertisement
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു; കശ്മീര്‍ ഇന്ത്യയുടേത്:' മോദിയേക്കുറിച്ച് അമിത് ഷാ
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു:' മോദിയേക്കുറിച്ച് അമിത് ഷാ
  • പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ നീക്കങ്ങളെ അമിത് ഷാ പ്രശംസിച്ചു.

  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും രാജ്യത്തെ സുരക്ഷിതമാക്കി.

  • മോദി സര്‍ക്കാര്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്ന് അമിത് ഷാ പറഞ്ഞു.

View All
advertisement