'ഞങ്ങളുടെ രാമൻ നിൽക്കുന്നത് ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിൽ': വിഡി സതീശൻ
- Published by:Naseeba TC
- news18-malayalam
Last Updated:
'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്
തിരുവനന്തപുരം: അയോധ്യ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയോധ്യ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു. അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന വ്യക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
എന്‍എസ്എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്. രാമന്‍ ബിജെപിക്കൊപ്പമല്ല. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്.
advertisement
ആദി ശങ്കരന്റെ പിന്മുറക്കാരും നാല് മഠങ്ങളിലെ മഠാധിപതികളുമായ ശങ്കരാചര്യന്മാരും അയോധ്യയെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം. പക്ഷെ ചടങ്ങ് രാഷ്ട്രീയവത്ക്കരിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും വിഡി സതീശൻ പറഞ്ഞു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 11, 2024 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
'ഞങ്ങളുടെ രാമൻ നിൽക്കുന്നത് ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിൽ': വിഡി സതീശൻ