രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുമ്പോൾ അരങ്ങേറ്റ മത്സരത്തിൽ തന്റെ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമായിരിക്കും. അത്തരത്തിൽ സ്വപ്നതുല്യമായ ഒരു നേട്ടം കുറിച്ചതാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തു വച്ചത്. ബാറ്റിങ്ങിൽ ലോക റെക്കോർഡ് പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്. 1996ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ അരങ്ങേറിയ അഫ്രീദി വെറും 37 പന്തുകളിൽ നിന്നും സെഞ്ച്വറി നേടിയാണ് ലോക റെക്കോർഡ് പ്രകടനം കാഴ്ച്ചവെച്ചത്. അഫ്രീദി അന്ന് നടത്തിയ മിന്നും പ്രകടനം ക്രിക്കറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തിനു 25 വര്ഷം തികയുന്ന വേളയിൽ ഒരു വലിയ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് അഫ്രീദി. അന്ന് സെഞ്ച്വറി നേടാൻ താൻ ഉപയോഗിച്ചത് ഇന്ത്യൻ താരമായ സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റായിരുന്നു എന്നാണ് അഫ്രീദി വെളിപ്പെടുത്തിയത്.
സച്ചിന്റെ ബാറ്റ് ഉപയോഗിച്ചാണ് സെഞ്ചുറി നേടിയത് എന്ന് വെളിപ്പെടുത്തിയ താരം അന്ന് ഉപയോഗിച്ച ബാറ്റ് താൻ സൂക്ഷിച്ച വെച്ചുട്ടുണ്ട് എന്നും പറഞ്ഞു. 'എന്റെ ഇഷ്ട താരങ്ങളിലൊരാളായ സച്ചിന്റെ ബാറ്റായിരുന്നു അത്. ആ ബാറ്റ് എനിക്കു നല്‍കിയതിന് വഖാര്‍ യൂനിസിനോടു നന്ദിയുണ്ട്. മല്‍സരത്തിനു തൊട്ട് മുമ്പ് ഞാന്‍ പരിശീലനം നടത്തുമ്പോള്‍ അദ്ദേഹം ബാറ്റുമായി എനിക്കരികിൽ വരികയും ഞാൻ മത്സരത്തിൽ കളിക്കുമ്പോൾ ഈ ബാറ്റ് വച്ച് കളിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ബാറ്റ് എനിക്ക് നൽകിയത്. എന്റെ കരിയറിൽ വലിയ വഴിത്തിരിവായ അന്നത്തെ പ്രകടനം എനിക്ക് സമ്മാനിച്ചത് ഈ ബാറ്റാണ്. അതുകൊണ്ട് തന്നെ ഇതെനിക്ക് വളരെ പ്രിയപ്പെട്ട ഒരു വസ്തുവാണ്. അന്നത്തെ ഇന്നിങ്‌സിനു ശേഷം ഇതേ ബാറ്റ് കൊണ്ടു തുടര്‍ന്നും കളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബാറ്റ് സൂക്ഷിച്ച് വെക്കാൻ തീരുമാനിക്കുകയായിരുന്നു.' അഫ്രീദി വ്യക്തമാക്കി.
അന്നത്തെ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിൽ മൂന്നാം നമ്പറില്‍ ഇറങ്ങിയ അഫ്രീദി 40 പന്തുകളിൽ നിന്നും 102 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ പാകിസ്താന് വേണ്ടി ഓപ്പണര്‍ സയീദ് അന്‍വറിനോടൊപ്പം 126 റണ്‍സിന്റെ കൂട്ടുകെട്ടും അഫ്രീദി പടുത്തുയർത്തിയിരുന്നു. അഫ്രീദിക്ക് കൂട്ടായി നിന്ന അന്‍വര്‍ 120 പന്തുകളിൽ നിന്നും 115 റണ്‍സെടുത്തിരുന്നു.
അന്നത്തെ മത്സരത്തിൽ 37 പന്തുകളിൽ നിന്നും സെഞ്ച്വറി നേടിയ അഫ്രീദിയുടെ റെക്കോർഡ് നീണ്ട 20 വര്‍ഷക്കാലാമാണ് തകർക്കപ്പെടാതെ കിടന്നത്. ഒടുവില്‍ 2014ല്‍ ന്യൂസിലന്‍ഡ് താരമായ കോറി ആന്‍ഡേഴ്‌സനാണ് ഈ ലോക റെക്കോര്‍ഡ് തകര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 34 പന്തുകളിൽ നിന്നും സെഞ്ച്വറി തികച്ചാണ് ആന്‍ഡേഴ്‌സന്‍ അഫ്രീദിയുടെ റെക്കോർഡ് തകർത്തത്. പക്ഷെ ആൻഡേഴ്സൺ നേടിയ റെക്കോര്‍ഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസവും മിസ്റ്റർ 360 എന്ന പേരിൽ അറിയപ്പെടുന്ന എബി ഡിവില്ലിയേഴ്‌സ് ഈ റെക്കോര്‍ഡ് തിരുത്തി കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ തന്നെ നടന്ന മത്സരത്തിൽ 31 പന്തുകളിലാണ് താരം സെഞ്ചുറി നേടിയത്. മല്‍സരത്തില്‍ തകർപ്പൻ ഫോമിലായിരുന്ന താരം വിൻഡീസ് ബൗളർമാരെ കണക്കിന് പ്രഹരിക്കുകയും തുടർന്ന് 44 പന്തുകളിൽ 149 റൺസ് നേടുകയും ചെയ്തിരുന്നു. പിന്നീട് ഇതുവരെ ഈ റെക്കോർഡ് തിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.
നിലവിൽ രാഷ്ട്രീയ പരമായ പ്രശ്നങ്ങൾ കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകൾ നടക്കാറില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വരാറുള്ളത്. ചിരവൈരികളായ ഇരു ടീമുകളും പരമ്പരകൾ കളിക്കുന്നില്ല എന്നത് ക്രിക്കറ്റിനു വലിയ നഷ്ടം തന്നെയാണ്. നിലവിലെ ഇന്ത്യ പാകിസ്താൻ താരങ്ങൾ തമ്മിൽ അതുകൊണ്ടു തന്നെ വലിയ അടുപ്പമില്ല. എന്നാൽ പണ്ട് നിരന്തരം ഏറ്റുമുട്ടിയിരുന്നു ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ ഇന്നും വലിയ അടുപ്പമാണ് ഉള്ളത്. കളിക്കളത്തിൽ വൈരികളെ പോലെയാകുമെങ്കിലും കളത്തിനു പുറത്ത് അവർ അവരുടെ സുഹൃദ് ബന്ധം നിലനിർത്തി പോന്നിരുന്നു.
Summary
Shahid Afridi reveals that he scored his record 37 ball century using Sachin's bat
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Sachin tendulkar, Shahid Afridi