പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ കീഴടക്കി മൂന്നാം ലോകകപ്പ് നേടിയ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന് ഊഷ്മളമായ വരവേല്‍പ്പാണ് ജന്മനാട്ടില്‍ ലഭിച്ചത്. ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച സർക്കാർ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാട്ടിലെത്തിയ ടീമംഗങ്ങള്‍ സ്വീകരണപരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ്.
ഇതിനിടെ വീണുകിട്ടിയ വിശ്രമ സമയത്ത് ലോകകപ്പ് ട്രോഫിയെ കെട്ടിപിടിച്ച് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസി. കരിയറില്‍ ഒട്ടനേകം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ലോകകപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. ഈ അപവാദത്തിനുള്ള മറുപടിയെന്നോണമാണ് 36 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അര്‍ജന്‍റീന ഖത്തറില്‍ ലോകകിരീടം ഉയര്‍ത്തിയത്.
ലോകകപ്പ് ട്രോഫിയെ ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നതിന്‍റെയും ജ്യൂസ് കുടിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി.
Also Read-ലോകകപ്പ് നേടിയിട്ടും ഫിഫ റാങ്കിങ്ങിൽ അർജന്റീന രണ്ടാമത്; ഒന്നാമത് ബ്രസീൽ തന്നെ
തകർപ്പൻ കളിയുമായി വീണ്ടും മെസി അർജന്റീനയെ മുന്നിലെത്തിച്ചു.മത്സരം ജയിച്ചെന്ന് കരുതിയിടത്ത് വീണ്ടും എംബാപ്പെ അർജന്റീനയുടെ വലകുലുക്കി. തകർപ്പനൊരു പെനാൽറ്റി കിക്കിലൂടെ അധികസമയം അവസാനിക്കാൻ രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഫ്രാൻസ് അർജന്റീനയ്ക്ക് ഒപ്പമെത്തി.
തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നപ്പോൾ ഗോളി എമിലിയാനോ മാർട്ടിനസ് മെസിപ്പടയുടെ രക്ഷകനായി. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലാമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല.ഇതോടെ മെസിയും കൂട്ടരും തങ്ങളുടെ മൂന്നാം ലോകകപ്പ് ഖത്തറിന്‍റെ മണ്ണില്‍ നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.