'അമ്മയുടെയും ഭാര്യയുടെയും കയ്യില്‍ നിന്ന് കണക്കിന് കേട്ടു', വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്ക്
- Published by:Sarath Mohanan
- news18-malayalam
Last Updated:
'ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും.' ഇതായിരുന്നു കാര്‍ത്തിക്കിന്റെ വിവാദ പരാമര്‍ശം.
ഇംഗ്ലണ്ട്-ശ്രീലങ്ക ഏകദിന മത്സരത്തിലെ കമന്ററിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്‌സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലേക്ക് വഴി വെച്ചത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെയാണ്' എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്. ഒരു വിധം എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കവെയാണ് ദിനേഷ് കാര്‍ത്തിക് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ താരത്തിന് വളരെയധികം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
ഇതിന് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് കാര്‍ത്തിക്കും രംഗത്തെത്തി. 'അന്ന് സംഭവിച്ചതില്‍ എല്ലാവരോടും മാപ്പുചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനതില്‍ ദുരുദ്ദേശ്യപരമായി ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷെ, അത് കൈവിട്ടുപോയി. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അത് പറഞ്ഞതിന് അമ്മയുടെയും ഭാര്യയുടെയും അരികില്‍ നിന്ന് എനിക്ക് കണക്കിന് ശകാരം കിട്ടി. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. ഇനി അത് ആവര്‍ത്തിക്കില്ല'. ഞായറാഴ്ച മൂന്നാം ഏകദിനത്തിന്റെ കമന്ററിക്കിടെ കാര്‍ത്തിക് പറഞ്ഞു.
'ബാറ്റ്‌സ്മാന്‍മാരില്‍ കൂടുതല്‍ പേര്‍ക്കും അവരുടെ സ്വന്തം ബാറ്റിനോട് അത്ര താല്‍പ്പര്യം കാണുകയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും. ഇതായിരുന്നു കാര്‍ത്തിക്കിന്റെ വിവാദ പരാമര്‍ശം.'
advertisement
എന്നാല്‍ ഈയിടെ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ദിനേഷ് കാര്‍ത്തിക്ക് കമന്ററി പാനലില്‍ ഒട്ടേറെ കയ്യടികള്‍ നേടിയിരുന്നു. ടീമില്‍ കളിക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങളെക്കാളും ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത് ടീമില്‍ പോലും ഇടം ലഭിക്കാത്ത ദിനേഷ് കാര്‍ത്തിക്കായിരുന്നു. സാധാരണഗതിയില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ താരങ്ങളെയാണ് കമന്ററി പാനലിലേക്ക് തിരഞ്ഞെടുക്കുക. എന്നാല്‍ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായ കാര്‍ത്തിക്ക് കമന്ററി പാനലില്‍ എത്തിയത് പല കൗതുകങ്ങള്‍ക്കും വഴിതെളിച്ചു.
2003 ലോകകപ്പില്‍ വി വി എസ് ലക്ഷ്മണിനെ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തിയതിനോടെല്ലാം ചിലര്‍ ഈ നീക്കത്തെ ഉപമിച്ചിരുന്നു. കമന്ററി പാനലില്‍ വളരെ മികച്ച പ്രകടനം തന്നെയാണ് കാര്‍ത്തിക്ക് നടത്തിയത്. ആദ്യ ദിവസം ഒരു പന്ത് പോലും എറിയാതെ മഴ മൂലം മത്സരം മാറ്റി വച്ചപ്പോള്‍ രണ്ടാം ദിനവും കളി നടക്കുമെന്ന പ്രതീക്ഷ പലര്‍ക്കും ഇല്ലായിരുന്നു. എന്നാല്‍ കളി നടക്കുമെന്ന് രാവിലെ തന്നെ കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തിരുന്നു.
advertisement
രോഹിത്ത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും നന്നായി തന്നെ ന്യൂസിലാന്‍ഡ് ബൗളര്‍മാരെ നേരിടുന്നു എന്ന് തോന്നിച്ചപ്പോഴും, അവര്‍ ചെയ്യുന്ന പിഴവ് കാര്‍ത്തിക്ക് കമന്ററി ബോക്സില്‍ നിന്ന് വ്യക്തമായി ചൂണ്ടികാണിച്ചിരുന്നു. ആ പിഴവ് ഇരുവരും പുറത്താകുന്നതിന് കാരണമായി തീരാം എന്നും കാര്‍ത്തിക്ക് പറഞ്ഞു. ഈ അഭിപ്രായം പറഞ്ഞ് കുറച്ചു സമയത്തിനകം ഇരുവരും കാര്‍ത്തിക്ക് പറഞ്ഞ അതേ രീതിയില്‍ തന്നെ പുറത്താവുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2021 10:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അമ്മയുടെയും ഭാര്യയുടെയും കയ്യില്‍ നിന്ന് കണക്കിന് കേട്ടു', വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്ക്