ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് യുഎസ്എ; ഇക്വഡോറിനെ കീഴ്പ്പെടുത്താനാകാതെ നെതർലൻഡ്സ്
- Published by:Rajesh V
- news18-malayalam
Last Updated:
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടും യുഎസ്എയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. എ ഗ്രൂപ്പിൽ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ നെതർലൻഡ്സിനും ഇക്വഡോറിനും നാലുവീതം പോയിന്റുണ്ട്
ദോഹ: ലോകകപ്പിൽ വമ്പന്മാർക്ക് സമനില കുരുക്ക്. ഇംഗ്ലണ്ട്- യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ നെതർലൻഡ്സിനെ ഇക്വഡോർ സമനിലയിൽ തളച്ചു. സ്കോർ 1-1.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടും യുഎസ്എയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഇറാനെ തകർത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ പോലെ ഗോൾമഴ തീർക്കാൻ യുഎസ് ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ ഗോള്‍ നേടാൻ യുഎസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലിഷ് മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയറിന്റെ കോർണറിൽ മേസൺ മൗണ്ട് ബോക്സിന് പുറത്തുനിന്ന് എടുത്ത ഷോട്ട് പോസ്റ്റിന് പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ നൽകിയ പാസ് യുഎസ് പ്രതിരോധിച്ചു.
advertisement
16ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഇടം കാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ അനായാസം പിടിച്ചെടുത്തു. 17ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്സിൽ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റൻ മക്കെന്നിയുടെ ക്രോസിൽ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയർ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയിൽ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടർ മുന്നേറ്റങ്ങൾ യുഎസിൽനിന്നും ഉണ്ടായി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിനും യുഎസിനും ഗോളില്ലാ സമനില.
advertisement
ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനിലയിൽ പിരിഞ്ഞ യുഎസിന് നിലവിൽ രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഡിസംബർ 30ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെയും യുഎസ് ഇറാനെയും നേരിടും.
നെതർലൻഡ്സ് vs ഇക്വഡോർ
ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇക്വഡോർ സമനില ഗോൾ നേടി. നെതർലൻഡ്സിനായി കോഡി ഗാക്പോയും (6ാം മിനിറ്റ്) ഇക്വഡോറിനു വേണ്ടി എന്നര്‍ വലെൻസിയയും (49-ാം മിനിറ്റ്) ഗോളടിച്ചു.
advertisement
ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ ഇരു ടീമുകൾക്കും ഇപ്പോൾ നാലു പോയിന്റുകൾ വീതമുണ്ട്. നെതർലൻഡ്സ് സെനഗലിനെ ആദ്യ പോരാട്ടത്തിൽ രണ്ടു ഗോളിന് കീഴടക്കിയപ്പോൾ ഖത്തറിനെതിരെ ഇക്വഡോര്‍ വിജയിച്ചതും രണ്ടു ഗോളുകൾക്ക്. എ ഗ്രൂപ്പിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനത്തും ഇക്വഡോർ രണ്ടാമതുമാണ്.
തുടക്കത്തിൽ തന്നെ ലീഡെടുത്തുകൊണ്ടാണ് ഇക്വഡോറിനെതിരെ നെതർലന്‍ഡ്സ് കളിച്ചത്. ലോകകപ്പിൽ ഗാക്പോയുടെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെയും ഗാക്പോ വല കുലുക്കിയിരുന്നു. ഗോള്‍ വീണതോടെ മറുപടി നൽകാൻ ഇക്വഡോറും പ്രത്യാക്രമണവുമായി നെതർലൻഡ്സും മുന്നേറ്റി.
advertisement
28ാം മിനിറ്റിൽ നെതർലൻഡ് ബോക്സിൽ എന്നർ വലെൻസിയ, മിച്ചേൽ എസ്ത്രാഡയ്ക്കു നൽകിയ പാസിൽ ലക്ഷ്യം കാണാൻ ഇക്വഡോറിനു സാധിച്ചില്ല. 32ാം മിനിറ്റിൽ ഇക്വഡോറിന്റെ കൗണ്ടർ ആക്രമണത്തിൽ എന്നർ വലെൻസിയയുടെ മുന്നേറ്റം നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നൊപ്പെർട്ട് പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ഇക്വഡോർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ നെതർലൻഡ്സ് ഒരു ഗോളിനു മുന്നിൽ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റീവൻ ബെർഗ്‍വിന് പകരം ഡിപേയെ നെതർലൻഡ്സ് കളത്തിലിറക്കി. 49ാം മിനിറ്റിൽ എന്നർ വലെൻസിയയിലൂടെ ഇക്വഡോർ സമനില പിടിച്ചു. സമനിലയിൽ തൃപ്തിയാകാതെ ഇക്വഡോർ ഇടയ്ക്കിടെ ഓറഞ്ച് ഗോൾ മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 59ാം മിനിറ്റില്‍ ഗോൺസാലോ പ്ലാറ്റായുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. ഇക്വഡോർ താരം എന്നർ വലെൻസിയയുടെ നിരവധി അവസരങ്ങൾ പാഴായി. വീണ്ടും ലീഡെടുക്കാനുള്ള നെതർലൻഡ്സ് മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2022 6:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് യുഎസ്എ; ഇക്വഡോറിനെ കീഴ്പ്പെടുത്താനാകാതെ നെതർലൻഡ്സ്