ദുബായ്: ലോകകപ്പിൽ സൂപ്പർ ഓവർ ടൈ ആയാൽ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കുന്ന നിയമത്തിൽ മാറ്റം വരുത്തി ഐസിസി. ഇനി മുതൽ ടൂർണമെന്റുകളിലെ സെമി, ഫൈനൽ മത്സരങ്ങളിൽ സൂപ്പർ ഓവർ ടൈ ആയാൽ വിജയിയെ കണ്ടെത്താൻ വീണ്ടും സൂപ്പർ ഓവർ നടത്തും. ദുബായിൽ ചേർന്ന ഐസിസി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവർ ടൈ ആയപ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ ഇംഗ്ലണ്ടിനെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
നോക്കൗട്ട് മത്സരങ്ങളില്‍ കളി സമനിലയിലായാല്‍ സൂപ്പര്‍ ഓവറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ടീം വിജയിക്കുമെന്ന നിയമമാണ് ഐസിസി പിന്‍വലിക്കുന്നത്. ഭാവിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ സെമി ഫൈനലിലും ഫൈനലിലും ടീമുകള്‍ അവരുടെ സൂപ്പര്‍ ഓവറുകളില്‍ ഒരേ റണ്‍സ് നേടിയാല്‍ ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിക്കണമെന്നാണ് ഐസിസിയുടെ പുതിയ തീരുമാനം.
എതിര്‍ ടീമിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുകയെന്ന ക്രിക്കറ്റിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ മാറ്റം. ക്രിക്കറ്റ് കമ്മിറ്റിയും ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പുതിയ സൂപ്പര്‍ ഓവര്‍ നിയമത്തെ അംഗീകരിച്ചതായി ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. ട്വന്റി20,50 ഓവര്‍ ലോകകപ്പുകളിലെ എല്ലാ മത്സരങ്ങള്‍ക്കും നിലവില്‍ സൂപ്പര്‍ ഓവര്‍ ബാധകമാണ്. മുന്‍പ് നോക്കൗട്ട് ഘട്ടങ്ങളില്‍ മാത്രമായിരുന്നു സൂപ്പര്‍ ഓവര്‍ കളിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ മത്സര ഫലവും സമനിലയില്‍ കലാശിച്ചതായി കണക്കാക്കും.
ചാമ്പ്യൻസ് ട്രോഫിക്ക് സമാനമായ ഏകദിന ടൂർണമെന്റ് തുടങ്ങാനും ഐസിസി യോഗത്തിൽ ധാരണയായി. എന്നാൽ ഈ നിർദേശം ബിസിസിഐ അംഗീകരിച്ചിട്ടില്ല. സിംബാബ്‍വെ, നേപ്പാൾ ടീമുകളുടെ സസ്പെൻഷൻ പിൻവലിക്കാനും ഐസിസി തീരുമാനിച്ചു. വിലക്ക് നീങ്ങിയതോടെ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പിലും ഐസിസി സൂപ്പർ ലീഗിലും സിംബാബ്‌വെയ്ക്ക് കളിക്കാനാവും. ക്രിക്കറ്റ് ബോർഡിൽ ഭരണകൂടം കൈകടത്തുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ജൂലായിൽ അവരുടെ ഐസിസി അംഗത്വം റദ്ദാക്കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.