ICC T20 World Cup Final | ടൂർണമെന്റിന്റെ താരമായി 'ചേട്ടൻ' സഞ്ജു; കളിയിലെ താരം ബുംറ; റെക്കോഡുകൾ തകർത്ത് സഞ്ജു
- Published by:Nandu Krishnan
- news18-malayalam
Last Updated:
199.38 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 80.25 റൺസ് ശരാശരിയിൽ 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്.
2026-ലെ ടി20 ലോകകപ്പിൽ വെറും അഞ്ച് ഇന്നിംഗ്‌സുകൾ മാത്രം കളിച്ചിട്ടും 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരം സ്വന്തമാക്കി സഞ്ജു സാൻ. 199.38 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 80.25 റൺസ് ശരാശരിയിൽ 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്.
“ഇതൊരു സ്വപ്നം പോലെ തോന്നുന്നു. സത്യത്തിൽ ഞാൻ അതീവ സന്തോഷവാനും നന്ദിയുള്ളവനുമാണ്. വാക്കുകൾക്കും വികാരങ്ങൾക്കും അപ്പുറമാണിത്. ഒന്ന് രണ്ട് വർഷം മുമ്പേ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. 2024-ൽ വെസ്റ്റ് ഇൻഡീസിൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നിട്ടും എനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ഞാൻ അത് നിരന്തരം വിഭാവനം ചെയ്യുകയും സ്വപ്നം കാണുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അന്ന് ഞാൻ ചെയ്യാൻ ആഗ്രഹിച്ചതും നേടാൻ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ദൈവാനുഗ്രഹത്താൽ ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ മാനസികമായി തകർന്നുപോയിരുന്നു. എന്റെ സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി എന്ത് ചെയ്യുമെന്നും ഞാൻ ചിന്തിച്ചു. എന്നാൽ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. നിർണ്ണായക മത്സരങ്ങളിൽ എനിക്ക് തിരിച്ചുവരാനും രാജ്യത്തിനായി പരമാവധി ചെയ്യാനും കഴിഞ്ഞു. ഇതിനെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യം കാണിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.” ടൂർണമെന്റിലെ താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ജു പറഞ്ഞു.
advertisement
ടൂർണമെന്റ് ആരംഭിക്കുമ്പോൾ മോശം ഫോം കാരണം സഞ്ജു ഇന്ത്യയുടെ ആദ്യ ഇലവന്റെ ഭാഗമായിരുന്നില്ല. അദ്ദേഹത്തിന് പകരം ഇഷാൻ കിഷനെയാണ് ഇന്ത്യ ഓപ്പണിംഗിൽ ഇറക്കിയിരുന്നത്. അഭിഷേക് ശർമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരെ നടന്ന ഒരു മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചു. ആ മത്സരം നിസ്സാരമായി കാണുന്നതിന് പകരം ആക്രമിച്ചു കളിച്ച അദ്ദേഹം വെറും 8 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്തായി.
അഭിഷേക് തിരിച്ചെത്തിയെങ്കിലും, രണ്ട് ഇടംകൈയ്യൻ ഓപ്പണർമാരെ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് നേരിടാൻ എതിരാളികൾ വഴി കണ്ടെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവി ടീം മാനേജ്‌മെന്റിന് ഒരു മുന്നറിയിപ്പായി. ഇതോടെ സാംസണെ തിരികെ വിളിക്കാനും കിഷനെ മൂന്നാം നമ്പരിലേക്ക് മാറ്റാനും അവർ തീരുമാനിക്കുകയായിരുന്നു
advertisement
സിംബാബ്‌വെക്കെതിരായ വിജയത്തിൽ 15 പന്തിൽ 24 റൺസ് നേടിയ സഞ്ജു, തുടർന്ന് നടന്ന ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും തുടർച്ചയായി മൂന്ന് അർദ്ധ സെഞ്ചുറികൾ നേടി. വിരാട് കോഹ്‌ലിയുടെ റൺസ് റെക്കോർഡ് തകർത്ത അദ്ദേഹം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ടൂർണമെന്റിൽ ചെലുത്താവുന്ന ഏറ്റവും വലിയ സ്വാധീനമാണ് പ്രകടിപ്പിച്ചത്.
ഒരുപിടി റെക്കോഡുകളോടെയാണ് ഫൈനലിലെ തന്റെ ഇന്നിംഗ്സ് സഞ്ജു അവസാനിപ്പിച്ചത്. വെറും 46 പന്തുകളിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടിയ കേരള താരം, ഒരു ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് തിരുത്തിക്കുറിച്ചു.2016-ൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഫൈനലിൽ മർലൻ സാമുവൽസ് നേടിയ പുറത്താകാതെയുള്ള 85 റൺസ് എന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്. ഇതോടെ ഈ പട്ടികയിൽ 85 റൺസ് തന്നെയുള്ള കെയ്ൻ വില്യംസൺ (2021-ൽ ഓസ്‌ട്രേലിയക്കെതിരെ) മൂന്നാം സ്ഥാനത്തായി. 2012-ലെ ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ സാമുവൽസ് നേടിയ 78 റൺസാണ് പട്ടികയിലെ തൊട്ടടുത്ത സ്ഥാനത്തുള്ളത്.തുടർച്ചയായി മൂന്നാം മത്സരത്തിലും 50-ന് മുകളിൽ സകോർ ചെയ്തതോടെ മഹേല ജയവർധനെ (2010), വിരാട് കോലി (2016, 2021), ബാബർ അസം (2021), കെ.എൽ രാഹുൽ (2021), കുശാൽ മെൻഡിസ് (2026), സാഹിബ്സാദ ഫർഹാൻ (2026) എന്നിവരുടെ റെക്കോഡിനൊപ്പും സഞ്ജുവെത്തി.
advertisement
നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ മാസ്മരിക പ്രകടനമാണ് ടീം ഇന്ത്യയുടെ വിജയത്തി്റെ മറ്റൊരു കാരണം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന കൂറ്റൻ സ്കോർ ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയ ഈ മത്സരത്തിൽ, പന്തുകൊണ്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബുംറ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരം സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിലെ ഈ നാല് വിക്കറ്റ് നേട്ടത്തോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഫാസ്റ്റ് ബൗളർ നേടുന്ന ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന ലസിത് മലിംഗയുടെ റെക്കോർഡ് ബുംറ മറികടന്നു.
advertisement
ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ബുംറയ്ക്കും മലിംഗയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർക്കിയ, ന്യൂസിലൻഡിന്റെ ടിം സൗത്തി, ഇന്ത്യയുടെ അർഷ്ദീപ് സിംഗ് എന്നിവരാണുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 09, 2026 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC T20 World Cup Final | ടൂർണമെന്റിന്റെ താരമായി 'ചേട്ടൻ' സഞ്ജു; കളിയിലെ താരം ബുംറ; റെക്കോഡുകൾ തകർത്ത് സഞ്ജു








