ആതിഥേയർ പൊരുതുന്നു; ഫോളോ ഓൺ ഒഴിവാക്കാൻ
Last Updated:
സിഡ്‌നി: നാലാം ടെസ്റ്റില്‍ വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയക്ക് ഇനിയും 386 റണ്‍സ് കൂടി വേണം. 28 റണ്‍സോടെ ഹാന്‍ഡ്‌സ്‌കോമ്പും 25 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റൺസായിരുന്നു ഓസ്ട്രേലിയൻ സ്കോർ. പിന്നീട് കളി തുടങ്ങിയതോടെ തുടർച്ചയായി നഷ്ടപ്പെട്ടു. 198 റണ്‍സിനിടയില്‍ ഓസീസ് ആറു വിക്കറ്റ് കളഞ്ഞു. മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖ്വാജ (27), ലാബുസ്ച്ചാഗ്നെ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. ഒരു വിക്കറ്റ് മുഹമ്മദ് ഷമി നേടി.
advertisement
നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 1:35 PM IST