ഫ്ളോറിഡ: രണ്ടാം ട്വന്റി20യില്‍ വെസ്റ്റിൻഡീസിന് ജയിക്കാൻ വേണ്ടത് 168 റൺസ്. രോഹിത് ശർമയുടെ അർധ സെഞ്ചുറിയും ക്രുണാൽ പാണ്ഡ്യയുടെ അവസാന ഓവറിലെ വെടിക്കെട്ടുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റൺസെടുത്തത്. രോഹിത് ശർമ 67 (51) റൺസെടുത്തു. വിൻഡീസിന് വേണ്ടി ഒഷെയ്ൽ തോമസും ഷെൽഡൺ കോട്രെല്ലും രണ്ട് വിക്കറ്റ് വീതമെടുത്തു.
ആറ് ഫോറുകളും മൂന്നു സിക്സുകളും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 16 പന്തില്‍ 23 റണ്‍സെടുത്ത ധവാനെ കീമോ പോള്‍ ബൗള്‍ഡാക്കി. ധവാന്‍ പുറത്തായതിന് പിന്നാലെ രോഹിത് അർധ സെഞ്ചുറി പൂര്‍ത്തിയാക്കി. 41 പന്തില്‍ നിന്നാണ് രോഹിതിന്റെ അര്‍ധ സെഞ്ചുറി. 23 പന്തിൽ 28 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഷെൽഡൺ കോട്രെൽ ബൗൾഡാക്കി. തുടർന്ന് വന്ന ഋഷഭ് പന്ത് നാലും മനീഷ് പാണ്ഡേ ആറും റണ്‍സെടുത്ത് പുറത്തായി.
ക്രുണാൽ പാണ്ഡ്യ 13 പന്തിൽ 20 റൺസെടുത്തു. രവീന്ദ്ര ജഡേജ ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്നു സിക്സ് ഉൾപ്പെടെ 20 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.