വീണു; പക്ഷേ തലയുയര്‍ത്തി തന്നെ; കൈയ്യടിക്കാം ഈ പെണ്‍പടയ്ക്ക്
Last Updated:
ഗയാന: വനിതാ ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ഒരിക്കല്‍കൂടി വീണിരിക്കുകയാണ്. നേരത്തെയും ടി20 ലോകകപ്പില്‍ രണ്ട് തവണ സെമിഫൈനലില്‍ വീണ ഇന്ത്യക്ക് ഇത്തവണയും ആ കടമ്പ മറികടക്കാനായില്ല. ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യക്ക് അതിന് പ്രതികാരം വീട്ടാനുള്ള അവസരം കൂടിയായിരുന്നു ഇന്നത്തേത്. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഒമ്പത് റണ്ണിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ടി20 ലോകകപ്പില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് നേരിട്ടത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയായിരുന്നു ഹര്‍മ്മന്‍പ്രീതും സംഘവും സെമിയിലെത്തിയത്. അതും ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 34 റണ്‍സിനായിരുന്നു ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡിന് 160 റണ്‍സിലെത്താനെ കഴിഞ്ഞിരുന്നുള്ളു.
രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്താനെ നേരിട്ട ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക് പട 133 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ ലക്ഷ്യം മറികടന്നത്. മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്ണാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡുകാര്‍ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മത്സരം ഇന്ത്യ സ്വന്തമാക്കിയത് 52 റണ്‍സിന്.
advertisement
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസീസുമായി ഏറ്റുമുട്ടിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസ് സംഘത്തിന് നേടാന്‍ കഴിഞ്ഞത് വെറും 119 റണ്‍സും. ഇന്ന് പുലര്‍ച്ചെ നടന്ന സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ സംഘത്തെ 112 റണ്ണില്‍ എറിഞ്ഞിട്ട ഇംഗ്ലീഷുകാര്‍ 17 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 3:00 PM IST










