IPL 2019: ചെന്നൈയെ ആറുവിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ
Last Updated:
സൂര്യകുമാര്‍ യാദവിന് അർധ സെഞ്ചുറി
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തി. നിർണായക മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ബുധനാഴ്ച നടക്കുന്ന ഡൽഹി - ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളെ തോൽപിച്ചാല്‍ ചെന്നൈക്കും ഫൈനലിൽ എത്താം.
132 റൺസിന്റെ വിജയലക്ഷ്യമായി ഇറങ്ങിയ മുംബൈ ഒൻപത് പന്തുകൾ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൻ ഡി കോക്കും നിരാശപ്പെടുത്തിയെങ്കിലും അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് മുംബൈയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. സൂര്യകുമാർ യാദവ് 71(54) ഉം ഹാർദിക് പാണ്ഡ്യ 13(11) റൺസുമെടുത്ത് പുറത്താകാതെ നിന്നു.
ഇഷാൻ കിഷൻ 28(31) ഉം റണ്‍സെടുത്തു. രോഹിത് ശർമ 4(2), ഡി കോക്ക് 8 (12), ക്രുണാൽ പാണ്ഡ്യ 0(1) എന്നിവരാണ് പുറത്തായത്. ചെന്നൈക്കായി ഇമ്രാൻ താഹിർ രണ്ടും ദീപക് ചഹാറും ഹർഭജൻ സിംഗും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
advertisement
ഹോം ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അവസാന നിമഷം വരെ പൊരുതിയ ക്യാപ്റ്റൻ ധോണിയും അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധോണി 29 പന്തുകളില്‍ നിന്ന് 37 റണ്‍സും റായിഡു 37 പന്തുകളില്‍ നിന്ന് 42 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിനുശേഷം മുരളി വിജയിയും 26 പന്തില്‍ 26 റായിഡുവും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 12 റണ്‍സിനിടെ രണ്ട് പ്രധാനപ്പെട്ട താരങ്ങളെയായിരുന്നു ടീമിന് നഷ്ടമായത്. 6 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയും 5 റണ്‍സെടുത്ത സുരേഷ് റെയ്‌നയും തുടക്കത്തില്‍ തന്നെ കൂടാരം കയറുകയായിരുന്നു. തൊട്ടുപിന്നാലെ 10 റണ്‍സെടുത്ത വാട്‌സണും മടങ്ങി.
advertisement
Also Read: ഏറ്റവും മികച്ചവന്‍ ഈ ഇന്ത്യന്‍ താരം; തന്റെ പ്രിയ ഓപ്പണിങ്ങ് പങ്കാളിയാരെന്ന് വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍
രണ്ട് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹാറാണ് ചെന്നൈയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്. രാഹുലിന് പുറമെ ജയന്ത് യാദവും ക്രൂണാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പരാജയപ്പെടുന്ന ടീം പുറത്താകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2019 11:02 PM IST