ആവേശകരമായ ഐപിഎല്‍ (IPL) പതിനാലാം സീസണിലെ ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്(Chennai super kings) ചാമ്പ്യന്മാരായിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈയുടെ നാലാം കിരീടമാണിത്. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
അതേസമയം ഐപിഎല്ലില്‍ ഇത്തവണത്തെ ഓറഞ്ച് ക്യാപ്പിനു(Orange cap) വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഒടുവില്‍ ഒരു മല്‍സരത്തിനു തുല്യമായ ത്രില്ലറില്‍ ടിമംഗവും ഓപ്പണിങ് പങ്കാളിയുമായ ഫാഫ് ഡു പ്ലെസിയെ (faf du plessis)പിന്തള്ളി ചെന്നൈ സൂപ്പര്‍ കിങ്സ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്(Ruturaj Gaikwad) ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയായിരുന്നു.
ഫൈനലിനു മുമ്പ് പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പിന്റെ അവകാശി. 626 റണ്‍സായിരുന്നു അദ്ദേഹത്തിന്റ ഈ സീസണിലെ സമ്പാദ്യം. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരേ 32 റണ്‍സെടുത്ത് പുറത്തായതോടെ റുതുരാജ് ഓറഞ്ച് ക്യാപ്പിന്റെ പുതിയ അവകാശിയായി മാറി. 635 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തേക്കു കയറിയത്.
എന്നാല്‍ സഹ ഓപ്പണര്‍ ആയിരുന്ന ഡു പ്ലെസി ഉജ്ജ്വല പ്രകടനത്തോടെ കുതിച്ചു. ഒടുവില്‍ റുതുരാജിന് തൊട്ടരികിലെത്തുകയും ചെയ്തു. ഇന്നിങ്സിലെ അവസാനത്തെ ബോളില്‍ സിക്സറായിരുന്നു റുതുരാജിനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ഡുപ്ലെസിക്കു വേണ്ടിയിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. ശിവം മവിയെറിഞ്ഞ അവസാന ബോളില്‍ ഡുപ്ലെസിയെ ലോങ്ഓണില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടുകയായിരുന്നു. വെറും രണ്ടു റണ്‍സിന്റെ വ്യത്യാസത്തില്‍ റുതുരാജ് ഓറഞ്ച് ക്യാപ്പ് കൈക്കലാക്കുകയും ചെയ്തു. ഗെയ്ക്വാദ് 635 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസിയുടെ സമ്പാദ്യം 633 റണ്‍സായിരുന്നു.
ഇതേക്കുറിച്ച് മത്സരശേഷം രുതുരാജിനോട് ചോദിച്ചപ്പോള്‍ ഫാഫ് ഡുപ്ലെസി അവസാനത്തെ ബോളില്‍ സിക്സര്‍ നേടണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നായിരുന്നു റുതുരാജിന്റെ മറുപടി. സിക്സറടിച്ച് ടീം സ്കോറിലേക്കു വിലപ്പെട്ട ആറു റണ്‍സ് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.
16 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്ട്രൈക്ക് റേറ്റോടെയാണ് റുതുരാജ് 635 റണ്‍സ് വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് എടുത്തത്. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയ മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനത്തിന്റെ ബലത്തിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍ നേടിയത്. 59 പന്തില്‍ 86 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ഡുപ്ലെസിസ് തകര്‍ത്തടിച്ചതോടെയാണ് ചെന്നൈ 192ല്‍ എത്തിയത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Faf du Plessis, KKR vs CSK, Orange Cap