കൊച്ചി: വിവാദങ്ങൾ കത്തിനിൽക്കുന്ന ഈ വേളയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ ഒരു സർവേ ജനശ്രദ്ധ ആകർഷിക്കുന്നു. മോശം റഫറീയിങ് കൊണ്ട് പൊറുതിമുട്ടി ക്വാളിഫൈയർ മത്സരത്തിൽനിന്നും പിന്മാരിയ ബ്ലാസ്റ്റേഴ്‌സ് തീരുമാനത്തിനു ആരാധകർ പരിപൂർണ പിന്തുണ അറിയിച്ചുകഴിഞ്ഞു. ഇതിനെതിരെ കോച്ചിനും ടീമിനുമെതിരെ നടപടിവന്നാൽ ഐഎസ്‍എല്ലിനെയും സ്പോണ്സർമാരെയും ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് അറിയുന്നു.
വൻതുക സ്പോൺസർഷിപ്പിനായി മുടക്കുമ്പോൾ ഈ മത്സരങ്ങളുടെ നിലവാരംകൂടി ഉറപ്പുവരുത്തണമെന്നതാണ് ആരാധകരുടെ ആവശ്യം. പത്താം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർലീഗിന്റെ ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണു ഇക്കാര്യങ്ങൾ വരുത്തി വെച്ചത്.
Also Read- ഇനി ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും റിവ്യൂ; തുടക്കം വനിതാ പ്രീമിയർ ലീഗിൽ
നിർണായകമായ കളികളിലെങ്കിലും നിലവാരമുള്ള വിദേശറഫറിമാരെ നിയോഗിക്കുക, റഫറിമാർക്കായി ഒരു പോയിന്റ് സിസ്റ്റം കൊണ്ടുവരികയും ഒരു സീസണിലെ പ്രകടനങ്ങൾക്ക് അനുസരിച്ചുള്ള പോയിന്റ് പട്ടിക സീസണിന് അവസാനം പ്രസിദ്ധീകരിക്കുകയും ചെയ്യുക, തീരെ നിലവാരമില്ലാത്ത റഫറിമാരെ തരം താഴ്ത്തുക തുടങ്ങിയ മാറ്റങ്ങളാണ് ആരാധകർ ആവശ്യപ്പെടുന്നത്.
കൂടാതെ അനവധി സംശയകരമായ തീരുമാനങ്ങളിലൂടെ വിവാദ തോഴനായ ക്രിസ്റ്റൽ ജോണിനെ പുറത്താക്കണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു.
സ്പോണ്സർമാർക്കെതിരെയും ലോകമെങ്ങുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അണിനിരത്താനാണ് തീരുമാനം. സോഷ്യൽ മീഡിയ വഴിയും വേണ്ടിവന്നാൽ സ്ഥാപനങ്ങളിലേക്ക് നേരിട്ടും പോയി പ്രതിഷേധമറിയിക്കാനാണ് തയാറെടുപ്പുകൾ നടക്കുന്നത്.
Also Read- സന്തോഷ് ട്രോഫി ഫൈനൽ വേദിയിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ആരാധകർ
കൂടാതെ ഇന്ത്യൻ സൂപ്പർലീഗിന്റെ പ്രതികാര നടപടികൾ ഉണ്ടായാൽ ഇനിയുള്ള ഫൈനൽ അടക്കമുള്ള മത്സരങ്ങൾ ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ പൂർണമായും ബഹിഷ്കരിക്കാനും കേരളത്തിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിനോട് നിസ്സഹകരിക്കാനുമാണ് തയാറെടുക്കുന്നത്. ലീഗിന്റെ നടപടികൾ ഫൈനൽ വരെ വൈകിപ്പിച്ചു ആരാധകരുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളെ കുറിച്ചും ആരാധകർ ബോധവാന്മാരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.