ചരിത്രമെഴുതി കേരളം രഞ്ജി സെമിയില്‍; വീഴ്ത്തിയത് ഗുജറാത്തിനെ
Last Updated:
രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി കേരളം സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തകര്‍ത്താണ് സെമി പ്രവേശനം
ക്യഷ്ണഗിരി: രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി കേരളം സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്താണ് കേരളത്തിന്റെ സെമി പ്രവേശനം. കേരളം ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 81 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ക്ക് പിന്നീട് കളിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിനായി ബേസില്‍ തമ്പി അഞ്ചു വിക്കറ്റും സന്ദീപ് വാര്യര്‍ നാലും വിക്കറ്റും വീഴ്ത്തി.
ഗുജറാത്ത് നിരയില്‍ 33 റണ്‍സെടുത്ത രാഹുല്‍ ഷാ പുറത്താകാതെ നിന്നു. ഗുജറാത്ത് നായകവന്‍ പാര്‍ത്ഥീവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്‍ഔട്ടാക്കുകയായിരുന്നു. പത്ത് ബൗണ്ടറികളാണ് ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നത്.ഗുജറാത്ത് നിരയില്‍ ഒമ്പത് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ലെന്നത് കേരളത്തിന്റെ പേസ് നിരയുടെ കരുത്ത് കാട്ടുന്നതാണ്. ആദ്യ ഇന്നിങ്‌സില്‍ ബേസില്‍ മൂന്നും സന്ദീപ് വാര്യര്‍ നാലും വിക്കറ്റ് വീഴ്ത്തിയിരുന്നു.
നേരത്തെ രണ്ടാമിന്നിങ്സില്‍ കേരളം 171 റണ്‍സിന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ് സക്സേനയുമാണ് ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്. 23 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സ് വിജയലക്ഷ്യം കുറിക്കുകയായിരുന്നു.
advertisement
Also Read: ചരിത്രമെഴുതാന്‍ കേരളം; ഗുജറാത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായി
ഒന്നാമിന്നിങ്‌സില്‍ കേരളം 185 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് 162 റണ്‍സിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്നു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും നിതീഷും ചേര്‍ന്നാണ് ഗുജറാത്തിനെ ഒന്നാമിന്നിങ്‌സില്‍ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും ഒടുക്കവും തകര്‍ച്ചയായിരുന്നു.
Dont Miss: 'തളരാത്ത പോരാട്ട വീര്യം': വിരല്‍ ഒടിഞ്ഞിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് സഞ്ജു
രാഹുല്‍. പി (10), മുഹമ്മദ് അസറൂദ്ദീന്‍ (0) എന്നിവര്‍ പെട്ടന്ന് പുറത്തായി. സിജോമോനും സക്‌സേനയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് മാന്യമായ വിജയലക്ഷ്യം ഗുജറാത്തിന് സമ്മാനിക്കാന്‍ കേരളത്തെ സഹായിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിന് വേണ്ടി കലേറിയ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 12:33 PM IST