ക്രിക്കറ്റ് കരിയറിലെ തന്റെ എക്കാലത്തെയും മികച്ച ഫോമിൽ കളിക്കുകയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജോസ് ബട്ട്ലർ. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലും തകർപ്പൻ ഫോം തുടർന്ന ബട്ട്ലർ, പരമ്പരയിലെ മൂന്നാം ഏകദിനത്തിലും തന്റെ ബാറ്റിംഗ് മികവ് വെളിവാക്കിയിരിക്കുകയാണ്. മത്സരത്തിനിടെ നെതർലൻഡ്സ് ബൗളറുടെ കൈയിൽ നിന്ന് വഴുതി പിച്ചിന് പുറത്തു കുത്തിയ പന്ത് ബട്ട്ലർ കൂറ്റൻ സിക്‌സിന് പറത്തിവിടുകയായിരുന്നു. മത്സരത്തിൽ തന്റെ മികവ് കൊണ്ട് ബട്ട്ലർ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 29–ാം ഓവറിലായിരുന്നു സംഭവം. ഓവർ എറിയാനെത്തിയ നെതർലൻഡ്സ് പേസർ പോൾ വാൻ മീക്കരന്റെ കൈയിൽ നിന്നാണ് പന്ത് വഴുതിയത്. സ്ലോ ബൗണ്‍സർ എറിയാനുള്ള ശ്രമത്തിനിടെ മീക്കരന്റെകൈയിൽ നിന്നും വഴുതിയ പന്ത് പിച്ചിൽ കുത്തിയ ശേഷം ലെഗ് സൈഡ് ദിശയിലേക്ക് പോവുകയും പിച്ചിന് പുറത്തായി രണ്ടാമതും കുത്തി. അമ്പയർ ഇതോടെ നോ ബോൾ വിളിച്ചെങ്കിലും പന്തിനെ പിന്തുടർന്ന് ക്രീസിൽ നിന്നും ഇറങ്ങിവന്ന ബട്ട്ലർ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ നേടുകയായിരുന്നു.
മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം കേവല൦ 31 ഓവറുകൾക്കുള്ളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നതോടെ മൂന്ന് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു. ഓപ്പണർ ജെയ്സൻ റോയിയുടെ സെഞ്ചുറിയും (101*) ബട്ട്ലറുടെ തകർപ്പൻ അർധസെഞ്ചുറിയുമാണ് (64 പന്തിൽ 86*) ഇംഗ്ലണ്ടിനെ അതിവേഗം ജയത്തിലേക്കെത്തിക്കാൻ സഹായിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 163 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.