യൂറോ കപ്പിൽ ജർമനിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് മുട്ടുമടക്കേണ്ടി വന്നെങ്കിലും, യൂറോയിലെ ഇതുവരെ കണ്ടതിൽ ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്നലെ പോർച്ചുഗലും ജർമനിയും ഏറ്റുമുട്ടിയപ്പോൾ പിറന്നത്. മൊത്തം ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടെണ്ണം സെൽഫ് ഗോളുകൾ ആയിരുന്നു, പക്ഷേ അതിനെ എല്ലാം മാറ്റിയിരുത്തിക്കൊണ്ട് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് കളിയിൽ റൊണാൾഡോ നേടിയ ഗോളാണ്.
കളിയിലെ ആദ്യത്തെ ഗോളും ഇതായിരുന്നു. കളിയിൽ ജർമനിക്ക് കിട്ടിയ കോർണറിൽ നിന്നും തുടങ്ങിയ മുന്നേറ്റമാണ് പോർച്ചുഗലിനെ കളിയിൽ ലീഡ് നേടാനുള്ള ഗോൾ സമ്മാനിച്ചത്. 14ാം മിനിറ്റിൽ ജർമൻ കോർണറിൽ ടോണി ക്രൂസ് എടുത്ത കിക്ക് മാറ്റ് ഹമ്മൽസും അന്റോണിയോ റൂഡിഗറും ഹെഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇവരെക്കാളും ഉയരത്തിൽ ചാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം ഗോൾമുഖത്തെ അപകടം ഒഴിവാക്കി. കോർണർ എടുക്കാൻ വേണ്ടി മിക്ക ജർമൻ താരങ്ങളും പോർച്ചുഗൽ ബോക്സിൽ ആയിരുന്നതിനാൽ പോർച്ചുഗലിന് ഇത് ഒരു കൗണ്ടർ അറ്റാക്ക് നടത്താനുള്ള അവസരമാണ് നൽകിയത്. റൊണാൾഡോ ക്ലിയർ ചെയ്ത പന്ത് കാലിൽ കൊരുത്ത് ബെർണാഡൊ സിൽവ മുന്നേറി. സിൽവക്കൊപ്പം തന്നെ ഡിയേഗോ യോട്ടയും റൊണാൾഡോയും ഒപ്പം കുതിച്ചു.
ഈ മുന്നേറ്റം കണ്ട ബെർണാഡോ സിൽവ യോട്ടക്ക് പന്ത് ചിപ് ചെയ്ത് നൽകി. പന്ത് നെഞ്ച്കൊണ്ട് നിയന്ത്രിച്ച് മുന്നേറിയ യോട്ടയെ തടയാനായി ജർമൻ ഗോളിയായ മാനുവൽ ന്യുയർ മുന്നിലേക്ക് ഇറങ്ങി വന്നു. ഇത് കണ്ട പോർച്ചുഗൽ താരം പന്ത് തൻ്റെ സമാന്തരമായി ഓടിയെത്തിയ റൊണാൾഡോയ്ക്ക് മറിച്ച് നൽകി. പന്ത് കിട്ടിയ പോർച്ചുഗീസ് ക്യാപ്റ്റന് ആളില്ലാ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്ന ജോലി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
റൊണാൾഡോയുടേത് ഒരു സാധാരണ ടാപ് ഇൻ ഗോൾ ആയിരുന്നെങ്കിലും താരം ഗോൾ നേടാൻ പിന്നിട്ട വഴിയാണ് ഗോളിനെ ചർച്ചാവിഷയമാക്കിയത്. ഗോൾ നേടാൻ റൊണാൾഡോ പോർച്ചുഗൽ പോസ്റ്റിൽ നിന്നും ജർമൻ പോസ്റ്റിലേക്ക് ഓടിയെത്തിയത് വെറും 14.2 സെക്കന്റിലാണ്. ഇരു പോസ്റ്റുകൾക്കിടയിലുള്ള 92 മീറ്റർ ദൂരം താരം താണ്ടിയത് മണിക്കൂറിൽ ഏകദേശം 32കി.മീ വേഗത്തിലായിരുന്നു. തൻ്റെ 36ാം വയസ്സിലും അസാമാന്യ കായിക മികവ് പുലർത്തുന്ന താരം മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇത് കൂടാതെ കളിക്കിടയിൽ ജർമൻ താരങ്ങളെ കബളിപ്പിച്ച് ഒരു നോ ലുക്ക് ബാക്ക് ഹീൽ പാസും താരം നടത്തി.
തൻ്റെ അഞ്ചാം യൂറോ കപ്പ് കളിക്കുന്ന ഈ അഞ്ച് യൂറോയിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഹംഗറിക്കെതിരായ ആദ്യ മത്സരത്തിൽ കുറിച്ചിരുന്നു. ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ താരം യൂറോ കപ്പിലും ലോകകപ്പിലുമായി ആകെ നേടിയ ഗോളുകളുടെ എണ്ണത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. 19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി റൊണാൾഡോ പോർച്ചുഗീസ് ജഴ്സിയിൽ നേടിയിട്ടുള്ളത്.
Summary
Ronaldo covers a total of 92m in 14.2 seconds; Portugal captain's goal becomes the talking point even in their defeat against Germany
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.