81 ഓവറുകള്‍ക്ക് ശേഷം വിക്കറ്റ് വീഴ്ത്തി; വിക്കറ്റ് വരള്‍ച്ചക്ക് അന്ത്യം കുറിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ കളിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് താരത്തിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞത്
ടെസ്റ്റ് ക്രിക്കറ്റിലെ നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കു ഒടുവില്‍ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ന്യൂസിലന്‍ഡിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ടോം ലാതമിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരം അഞ്ച് മാസം നീണ്ടു നിന്ന തന്റെ വിക്കറ്റില്ലാ യാത്രക്ക് അറുതി വരുത്തിയത്. 2021 ജനുവരിക്കു ശേഷം ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിക്കുന്ന ആദ്യ വിക്കറ്റാണിത്. 2021 ജനുവരിയില്‍ ശ്രീലങ്കയുമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ താരമായ ഏയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ശേഷം താരത്തിന് പിന്നീട് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതിന് ശേഷം ഇന്ത്യയുമായി നടന്ന പരമ്പരയിലും താരത്തിന് വിക്കറ്റ് ലഭിച്ചിരുന്നില്ല. ഒടുവില്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ വച്ചാണ് താരത്തിന് തന്റെ വിക്കറ്റ് വരള്‍ച്ചക്ക് അറുതി വരുത്താന്‍ കഴിഞ്ഞത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ കളിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് താരത്തിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞത്. ഇക്കാലയളവില്‍ താരം വിക്കറ്റ് ഇല്ലാതെ എറിഞ്ഞു തീര്‍ത്തത് 81 ഓവറുകളാണ്.
തുടര്‍ച്ചയായി അഞ്ചു ഇന്നിങ്സുകളിലാണ് ബ്രോഡിനു വിക്കറ്റ് വീഴ്ത്താനാവാതെ പോയത്. 2021 ജനുവരി 14നു ശ്രീലങ്കയ്ക്കെതിരേ നടന്ന ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളെടുത്ത ശേഷം താരത്തിനു വിക്കറ്റ് വരള്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ ബ്രോഡ് കളിച്ചുള്ളൂവെങ്കിലും വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു ഇംഗ്ലണ്ട് താരം കളിച്ചത്. ഇന്ത്യക്കെതിരെ കളിച്ച ഈ രണ്ടു ടെസ്റ്റുകളിലായി 26 ഓവറുകളാണ് ബ്രോഡ് എറിഞ്ഞിരുന്നത്.
advertisement
ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ബ്രോഡിനൊപ്പം പന്തെറിയാന്‍ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജെയിംസ് ആന്‍ഡേഴ്‌സണ്‍, അരങ്ങേറ്റ താരമായ റോബിന്‍സണ്‍ എന്നിവരാണുള്ളത്. ഇതില്‍ ബാക്കി രണ്ട് പേര്‍ക്കും വിക്കറ്റ് ലഭിച്ചപ്പോഴും ബ്രോഡിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ 27 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും താരത്തിന് ലഭിച്ചില്ല.
എന്നാല്‍ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന്, ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു താരത്തിന് ആശ്വാസം പകര്‍ന്ന നിമിഷം പിറന്നത്. 36 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു ടോം ലാതമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് അദ്ദേഹം അഞ്ച് മാസത്തിന് ഇടയിലെ തന്റെ ആദ്യ വിക്കറ്റ് നേടിയത്. ലാതമിനെതിരെ പന്ത് എറിയാന്‍ എത്തിയ ബ്രോഡ് വിക്കറ്റില്‍ നിന്നും പുറത്തേക്ക് പന്തുകളാണ് എറിഞ്ഞത്. വീണ്ടും അതേ പന്ത് തന്നെ എറിയും എന്ന പ്രതീക്ഷയില്‍ അടുത്ത പന്ത് കളിക്കാന്‍ ശ്രമിച്ച ലാതമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് ഉള്ളിലേക്ക് വരുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കാല്‍ വച്ച് കളിച്ച താരത്തിന്റെ പാഡില്‍ തട്ടിയ പന്തിനു അപ്പീല്‍ ചെയ്ത ബ്രോഡിന് അനുകൂലമായ വിധിയാണ് അമ്പയര്‍ നല്‍കിയത്. അമ്പയറുടെ തീരുമാനം പരിശോധിക്കാന്‍ ലാതം ഡിആര്‍എസിന്റെ സഹായം തേടി. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ബ്രോഡിനു ആശ്വാസമായത്. വിക്കറ്റില്ലതെ 81 ഓവറുകള്‍ എറിഞ്ഞ താരത്തിന്റെ 82ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഈ വിക്കറ്റ്.
advertisement
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ വലിയ ലീഡ് നേടിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റിനു 169 റണ്‍സ് നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത അവര്‍ ഇംഗ്ലണ്ടിന് മുന്നില്‍ 273 റണ്‍സിന്റെ വിജയലക്ഷ്യം വച്ച് നീട്ടിയിരിക്കുകയാണ്. അവസാന ദിനമായ ഇന്ന് മത്സരം സമനിലയില്‍ തന്നെയാകും അവസാനിക്കുക. മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ ന്യൂസിലന്‍ഡിന് വിജയം നേടാം. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എടുത്തിട്ടുണ്ട്. ജയിക്കാനായി ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റും ഇംഗ്ലണ്ടിന് 206 റണ്‍സും വേണം. 34 ഓവറുകള്‍ ആണ് മത്സരത്തില്‍ ബാക്കിയുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 10:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
81 ഓവറുകള്‍ക്ക് ശേഷം വിക്കറ്റ് വീഴ്ത്തി; വിക്കറ്റ് വരള്‍ച്ചക്ക് അന്ത്യം കുറിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്