എട്ട് വർഷം പഴയ ട്വീറ്റുകളുടെ പേരിൽ സസ്‌പെൻഷൻ; കടന്ന കയ്യെന്ന് കൾച്ചറൽ സെക്രട്ടറി,താരത്തെ പിന്തുണച്ച് യുകെ പ്രധാനമന്ത്രിയും
എട്ട് വർഷം പഴയ ട്വീറ്റുകളുടെ പേരിൽ സസ്‌പെൻഷൻ; കടന്ന കയ്യെന്ന് കൾച്ചറൽ സെക്രട്ടറി,താരത്തെ പിന്തുണച്ച് യുകെ പ്രധാനമന്ത്രിയും
കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടാണ് റോബിന്‍സണ്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്നത്
Ollie Robinson
Last Updated :
Share this:
2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി യുവ പേസര്‍ ഒലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം കുറച്ചു കടന്ന കയ്യെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍. സെക്രട്ടറിയുടെ പരാമര്‍ശത്തെ പിന്തുണക്കുന്നുവെന്ന നിലപാടുമായി യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്നാലെ രംഗത്തെത്തി.
റോബിന്‍സണിന്റെ പരാമര്‍ശം തീര്‍ത്തും മോശമാണെന്നും എന്നാല്‍ ചെറുപ്പകാലത്ത് നടത്തിയ പരാമര്‍ശത്തില്‍ താരം ഇപ്പോള്‍ പക്വത വന്നപ്പോള്‍ മാപ്പ് പറഞ്ഞിട്ടും നടപടിയുമായി മുന്നോട്ട് പോകാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരൂമാനം കടന്ന കൈയ്യാണെന്നും ഒലിവര്‍ പറഞ്ഞു. സെക്രട്ടറിയുടെ അഭിപ്രായത്തോട് താനും യോജിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞത്. ബോറിസിന്റെ ഔദ്യോഗിക വക്താവാണ് ഇത് അറിയിച്ചത്.
കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടാണ് റോബിന്‍സണ്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് താരത്തിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്. കൗമാര പ്രായത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സും നേടിയിരുന്നു. മധ്യനിരയിലെ താരത്തിന്റെ 42 റണ്‍സാണ് വന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കര കയറ്റിയത്. സസ്‌പെന്‍ഷന്‍ വന്നതിന്റെ ഫലമായി ഉടന്‍ തന്നെ താരത്തിന് ഇംഗ്ലീഷ് ടീമില്‍ നിന്ന് മടങ്ങേണ്ടിവരും. ജൂണ്‍ 10ന് എഡ്ജ്ബാസ്റ്റണില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലോ സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിലോ താരത്തിന് കളിക്കാനാവില്ല.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേട് കാരണം തനിക്ക് തല ഉയര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാക്കി. ട്വിറ്ററില്‍ നടത്തിയ ലൈം?ഗികചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയുന്നുവെന്ന് റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകള്‍ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈം?ഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ വംശീയ വര്‍ഗീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.