WTC Final| ഇന്ത്യൻ നായകനായി ടെസ്റ്റിൽ 61 മത്സരം; എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

Last Updated:

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യൻ ടീമിനെ നയിച്ച് ഇറങ്ങിയതോടെയാണ് ധോണിയുടെ റെക്കോർഡ് പഴങ്കഥയായത്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 61ാമത്തെ ടെസ്റ്റായിരുന്നു ഇത്. ധോണി 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചതായിരുന്നു നിലവിലെ റെക്കോർഡ്

Virat Kohli
Virat Kohli
നേട്ടങ്ങൾ തുടർക്കഥയാക്കിയ വിരാട് കോഹ്ലി തൻ്റെ കരിയറിലേക്കു മറ്റൊരു സുവർണ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടി കോഹ്ലി മറികടന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനായ‍ എംഎസ് ധോണിയെയാണ്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡാണ് ധോണിയെ മറികടന്ന് താരം സ്വന്തമാക്കിയത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യൻ ടീമിനെ നയിച്ച് ഇറങ്ങിയതോടെയാണ് ധോണിയുടെ റെക്കോർഡ് പഴങ്കഥയായത്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 61ാമത്തെ ടെസ്റ്റായിരുന്നു ഇത്. ധോണി 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചതായിരുന്നു നിലവിലെ റെക്കോർഡ്. കോഹ്ലിയും ധോണിയും കഴിഞ്ഞാൽ സൗരവ് ഗാംഗുലി (49), സുനില്‍ ഗവാസ്‌കര്‍ (47), മുഹമ്മദ് അസ്ഹറുദ്ദീന്‍ (47) എന്നിങ്ങനെ നീളുന്നതാണ് ആ നിര.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ധോണിയില്‍ നിന്നും 2014ലാണ് കോഹ്ലി ഏറ്റെടുക്കുന്നത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ടെസ്റ്റിൽ ആയിരുന്നു ക്യാപ്റ്റനായി കോഹ്ലി ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ പക്ഷേ തോൽവി ആയിരുന്നു ഫലം. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ 48 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 364 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. പക്ഷേ സഹതാരങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെ മൂന്നിന് 242 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഇന്ത്യ 315 റണ്‍സിന് പുറത്താവുകയായിരുന്നു. കോഹ്ലി പൊരുതി നിന്നെങ്കിലും താരം പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു.
advertisement
Also read-WTC final| ടോസിൽ ക്ലിക്കാവാതെ കോഹ്ലി; ഇന്ത്യൻ ക്യാപ്റ്റൻ്റെ ടോസ് റെക്കോർഡിൽ ആരാധകർക്ക് ആശങ്ക
തോൽവിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ഉയരങ്ങളിലേക്കു കുതിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു അദ്ദേഹം അവകാശിയാണ്. 60 ടെസ്റ്റുകളില്‍ 36 വിജയങ്ങളാണ് കോലിയുടെ പേരിലുള്ളത്. 59.01 എന്ന മികച്ച വിജയശരാശരിയും അദ്ദേഹത്തിനുണ്ട്.
നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് കോഹ്ലിക്കു കീഴില്‍ ഇന്ത്യ കാഴ്ചവയ്ക്കുന്നത്. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര വിജയമാണ് ഇതിൽ ഏറ്റവും പ്രധാനം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്. അടുത്തിടെ വീണ്ടും ഇതേ നേട്ടം 2020-21ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ ആവർത്തിച്ചിരുന്നു. അന്നു പക്ഷെ കോഹ്ലി ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു അജിങ്ക്യ രഹാനെയായിരുന്നു ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്.
advertisement
ഈ പരമ്പരകളിൽ ഉൾപ്പെടെ നേടിയ വിജയങ്ങളുടെ ബലത്തിലാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സതാംപ്ടനിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. 35.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ രോഹിത് ശർമ(34), ഗിൽ(28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ഏഴ് റൺസോടെ കോഹ്ലിയും എട്ട് റൺസോടെ പൂജാരയുമാണ് ക്രീസിൽ നിൽക്കുന്നത്.
advertisement
Summary
Virat Kohli breaks M S Dhoni's record to become the captain to lead India in most no of test matches, after setting out to lead his team in the 61st match in the WTC Final against New Zealand
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC Final| ഇന്ത്യൻ നായകനായി ടെസ്റ്റിൽ 61 മത്സരം; എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement