'കാനഡ യുഎസില്‍ ലയിക്കണം; 51-ാം സംസ്ഥാനമായി മാറണം'; ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്
- Published by:Sarika N
- news18-malayalam
Last Updated:
യുഎസ് താരിഫുകള്‍ക്ക് കീഴില്‍ കാനഡയുടെ സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിടുകയാണെങ്കില്‍ കാനഡ യുഎസുമായി ലയിക്കുന്നതാകും ഉചിതമെന്ന് ട്രംപ് പറഞ്ഞു
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതില്‍ പ്രതികരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡ യുഎസില്‍ ലയിക്കണമെന്നും അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറണമെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഇതിനുമുമ്പും കാനഡ അമേരിക്കയില്‍ ലയിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. കാനഡയിലെ നിരവധിയാളുകള്‍ക്ക് ഗുണകരമാകുന്ന നടപടിയാണിതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''കാനഡയ്ക്ക് വേണ്ടി വന്‍ വ്യാപാരകമ്മികളും സബ്‌സിഡികളും തുടരാന്‍ ഇനി അമേരിക്കയ്ക്ക് കഴിയില്ല. ഇതറിയാവുന്നതുകൊണ്ടാണ് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാല്‍ താരിഫുകള്‍ ഉണ്ടാകില്ല. നികുതികള്‍ കുറയും. റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഭീഷണിയില്‍ നിന്ന് കാനഡ സുരക്ഷിതമാകുകയും ചെയ്യും. ഒരുമിച്ച് നിന്നാല്‍ നാം എത്ര വലിയ രാഷ്ട്രമായിരിക്കും,'' ട്രംപ് കുറിച്ചു.
മുമ്പ് ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതേ നിര്‍ദേശം ട്രംപ് മുന്നോട്ടുവെച്ചിരുന്നു. യുഎസ് താരിഫുകള്‍ക്ക് കീഴില്‍ കാനഡയുടെ സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിടുകയാണെങ്കില്‍ കാനഡ യുഎസുമായി ലയിക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. കാനഡയുടെ വ്യാപാര രീതികളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ട്രംപ്. കുടിയേറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
advertisement
തിങ്കളാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചത്. ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ 9 വര്‍ഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി കസേരയില്‍ തുടരുകയായിരുന്നു.
രാജ്യത്തെ സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്ന രീതി തങ്ങള്‍ക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രൂഡോ തന്റെ രാജിക്കത്തില്‍ കുറിച്ചത്. '' രാജ്യത്ത് ധ്രൂവീകരണം നടത്തി ജനങ്ങളെ പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ നേട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം വോട്ടിംഗ് ബാലറ്റില്‍ തന്നെ രണ്ടാമത്തേയും മൂന്നാമത്തെയും ചോയ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയുന്ന സംവിധാനം നടപ്പിലാകണം,'' ട്രൂഡോ പറഞ്ഞു.
advertisement
നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു.
ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. 2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും പിയറി ശ്രമിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 07, 2025 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'കാനഡ യുഎസില്‍ ലയിക്കണം; 51-ാം സംസ്ഥാനമായി മാറണം'; ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്