ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് പോസ്റ്റില്‍ പറയുന്നു.
”അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല”- സക്കീർ നായിക് ചൂണ്ടിക്കാട്ടുന്നു.
Also Read- ‘ഓണത്തിനും ക്രിസ്മസിനും അവധി 10 ദിവസം; പെരുന്നാളിന് ഒരുദിവസം; ഒരു മത വിഭാഗത്തെ അവഗണിക്കാമോ?’ സമസ്ത
എന്നാൽ, പോസ്റ്റിന് താഴെ ഒട്ടേറെപേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചിലർ കുറിച്ചു. പോസ്റ്റിന് താഴെ സക്കീർ നായിക്കിന് ക്രിസ്മസ് ആശംസകൾ നേർന്നും ഒട്ടേറെ പേർ കമന്റിട്ടു. ഒട്ടേറെ മലയാളികളും കമന്റുമായി പ്രത്യക്ഷപ്പെട്ടു.
ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകനാണ് സാക്കിർ നായിക്ക്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സാക്കിർ നായിക്കിനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, രാജ്യംവിട്ട ഇദ്ദേഹം 2017 മുതൽ മലേഷ്യയിലാണ് താമസിച്ചുവരുന്നത്. നായിക്കിന് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതിയുണ്ടെങ്കിലും 2020-ൽ “ദേശീയ സുരക്ഷ” മുൻനിർത്തി പ്രഭാഷണപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് മലേഷ്യ അദ്ദേഹത്തെ വിലക്കിയിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് താമസിക്കുന്ന ഹിന്ദു, ചൈനീസ് സമുദായങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തി സമാധാന ലംഘനത്തിന് ശ്രമിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ മലേഷ്യ കുറ്റം ചുമത്തുകയും ലോക്കൽ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.