ബ്രിട്ടനിലെ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾക്ക് ചൂതാട്ട വ്യവസായത്തിലേതു പോലെ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി യുകെയിലെ നിയമ നിർമാതാക്കൾ. ക്രിപ്‌റ്റോ ഇടപാടുകൾ നടത്തുന്നവർക്ക് യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന കടുത്ത നികുതി നിയമങ്ങൾ മന്ത്രിമാർ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പാർലമെന്റിന്റെ ക്രോസ്-പാർട്ടി ട്രഷറി കമ്മിറ്റിയിൽ നിന്നും ഇത്തരത്തിലൊരു നിർദേശം മുന്നോട്ടു വന്നത്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരം കറൻസികൾ തട്ടിപ്പുകാർ ഉപയോഗിക്കാൻ സാധ്യത കൂടുതലാണ്. ഉപഭോക്താക്കൾക്ക് വലിയ നഷ്ടം വരുത്തി വെയ്ക്കാൻ സാധ്യതയുള്ളവയാണിവ എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
“ബാക്ക് ചെയ്യാത്ത അഥവാ ഉറപ്പുകൾ ഒന്നുമില്ലാത്ത ക്രിപ്‌റ്റോ അസെറ്റുകൾക്ക് മൂല്യമില്ല, അതുമാത്രമല്ല അവയുടെ വിലയിലെ ചാഞ്ചാട്ടം മൂലം ഉപഭോക്താക്കൾക്ക് നേട്ടമോ നഷ്‌ടമോ ഉണ്ടായേക്കാം. ക്രിപ്റ്റോ ഇടപാടുകൾ സാമൂഹിക ഉദ്ദേശ്യങ്ങളൊന്നും നിറവേറ്റുന്നതുമില്ല“, എന്ന് ട്രഷറി കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടികാട്ടി. ഒരു സാമ്പത്തിക സേവനമെന്നതിലുപരി ചൂതാട്ടമായി കണ്ട് സർക്കാർ ഇതിനു മേൽ നിയന്ത്രണം കൊണ്ടുവരണം എന്നും ട്രഷറി കമ്മിറ്റി ശുപാർശ ചെയ്തു. 2022-ന്റെ മധ്യത്തിൽ ക്രിപ്‌റ്റോകറൻസിയായ ടെറക്കുണ്ടായ തകർച്ചയും ആ വർഷം അവസാനം എക്സ്ചേഞ്ച് എഫ്‌ടിഎക്‌സിന്റെ പരാജയവും എല്ലാം ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
Also read-വിവാഹവും ഗർഭധാരണവും പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി ചൈന
ഇക്കാരണങ്ങളാൽ ക്രിപ്റ്റോ ആസ്തികളിലെ റീടെയിൽ വ്യാപാരം, നിക്ഷേപം തുടങ്ങിയവയ്ക്കു ബാധകമായ ശക്തമായ നിയമം സർക്കാർ ആവിഷ്കരിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മേഖലയിലെ അപകടസാധ്യതകളെക്കുറിച്ചും തട്ടിപ്പുകാർക്കിടയിൽ ക്രിപ്‌റ്റോയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചപം ട്രഷറി കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടനിലെസർക്കാർ ഒരു ക്രിപ്‌റ്റോ നിയന്ത്രണ ചട്ടക്കൂട് നടപ്പാക്കാനാണ് തയാറെടുക്കുന്നത് എന്നാണ് സൂചനകൾയ
ക്രിപ്‌റ്റോ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള എൻഎഫ്‌ടികൾ അല്ലെങ്കിൽ ഡിജിറ്റൽ ടോക്കണുകൾ വിൽക്കാനുള്ള പദ്ധതി ബ്രിട്ടൻ നിർത്തലാക്കിയതിനെയും ട്രഷറി കമ്മിറ്റി വിമർശിച്ചു. എന്നിരുന്നാലും പ്രൊഫഷണൽ ക്രിപ്‌റ്റോ നിക്ഷേപകർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങളെ കമ്മിറ്റി പ്രശംസിച്ചു. കാര്യക്ഷമത കൂട്ടാനും പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കാമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ ക്രിപ്റ്റോ ആസ്തികളുടെ മൂല്യം 1.2 ട്രില്യൺ യുഎസ് ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. ആഗോള സമ്പദ് വ്യവസ്ഥയുടെ ചെറിയൊരു ഭാഗം മാത്രമാണിത്.
Also read- കൊറിയൻ പോപ് ഗായിക ഹേസൂ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ക്രിപ്റ്റോകറൻസികളുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ (RBI) ശക്തികാന്ത ദാസും രംഗത്തെത്തിയിരുന്നു. ധനനയം നിർണ്ണയിക്കാനുള്ള സെൻട്രൽ ബാങ്കിന്റെ കഴിവിൽ ഡിജിറ്റൽ ആസ്തികൾക്ക് സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2018 മുതൽ റിസർവ് ബാങ്കും അദ്ദേഹവും ക്രിപ്റ്റോകറൻസിയ്ക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ക്രിപ്റ്റോ ആസ്തികൾ സമ്പദ്വ്യവസ്ഥയെ ഡോളറൈസേഷനിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crypto currency, Uk