ഇന്റർഫേസ് /വാർത്ത /World / വിവാഹവും ഗർഭധാരണവും പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി ചൈന

വിവാഹവും ഗർഭധാരണവും പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി ചൈന

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

രാജ്യത്ത് ഇടിവു നേരിടുന്ന ജനന നിരക്ക് വീണ്ടും ഉയർത്തിക്കൊണ്ടുവരാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ

  • Share this:

‘നവയുഗ’ വിവാഹ, ഗർഭധാരണ സംസ്‌കാരം വളർത്തിയെടുക്കാനായി പ്രാരംഭഘട്ട പദ്ധതികളുമായി ചൈന. ഗർഭധാരണത്തിന് സൗഹൃദപരമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതികൾ ഇരുപതിലധികം നഗരങ്ങളിലാണ് നിലവിൽ വരിക. രാജ്യത്ത് ഇടിവു നേരിടുന്ന ജനന നിരക്ക് വീണ്ടും ഉയർത്തിക്കൊണ്ടുവരാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ. സർക്കാർ തലത്തിൽ ജനസംഖ്യയുമായും ഫെർട്ടിലിറ്റിയുമായും ബന്ധപ്പെട്ട നടപടികൾ നടപ്പിൽ വരുത്തുന്ന ചൈനയിലെ കുടുംബാസൂത്രണ അസോസിയേഷനാണ് ഈ പദ്ധതികൾക്ക് നേതൃത്വം നൽകുക.

വിവാഹിതരാകാനും പ്രസവിക്കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുതിയ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹം, യഥാസമയത്ത് കുഞ്ഞുങ്ങളുണ്ടാകൽ, കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്തം രക്ഷിതാക്കൾ തുല്യമായി പങ്കുവയ്ക്കൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവാഹസമയത്ത് പുരുഷൻ സ്ത്രീയ്ക്ക് പണവും സമ്പത്തും നൽകുന്ന രീതി നിർത്തലാക്കുക, സമാനമായ മറ്റ് കാലഹരണപ്പെട്ട ആചാരങ്ങൾ അവസാനിപ്പിക്കുക എന്നിവയും പദ്ധതികളുടെ ഭാഗമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Also read- കൊറിയൻ പോപ് ഗായിക ഹേസൂ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഉത്പാദന പ്രവർത്തനങ്ങളുടെ കേന്ദ്രമായ ഗ്വാങ്‌സോ, ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഹാന്താൻ എന്നിവയും ആദ്യഘട്ട പദ്ധതികൾ നിലവിൽ വരുന്ന നഗരങ്ങളുടെ പട്ടികയിലുണ്ട്. അസോസിയേഷൻ കഴിഞ്ഞ വർഷം തന്നെ ബെയ്ജിംഗടക്കം ഇരുപത് നഗരങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. വിവാഹം, പ്രസവം എന്നീ വിഷയങ്ങളിൽ യുവാക്കൾക്ക് സമൂഹം കൂടുതൽ നന്നായി മാർഗദർശനം നൽകേണ്ടതുണ്ടെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞനായ ഹെ യാഫുവിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ കുട്ടികൾക്കായി ശ്രമിക്കാൻ ആളുകളെ പ്രേരിപ്പിക്കാനായി ചൈനീസ് പ്രവിശ്യകൾ ഇത്തരം ധാരാളം പദ്ധതികളും ആനുകൂല്യങ്ങളും കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. നികുതിയിളവുകൾ, വീട്ടുവാടകയിലെ കിഴിവുകൾ, മൂന്നാമത്തെ കുട്ടിക്ക് സൗജന്യമോ ഇളവുകളോടുകൂടിയതോ ആയ വിദ്യാഭ്യാസം എന്നിവയെല്ലാം അത്തരം പദ്ധതികളിൽപ്പെടുന്നതാണ്. 1980 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ചൈന ഒറ്റക്കുട്ടിനയം വളരെ കണിശമായി പാലിച്ചിരുന്നു. ഇന്ത്യയെ ലോകജനസംഖ്യയിൽ ഒന്നാമതെത്തിക്കുകയും, ചൈനയുടെ ജനസംഖ്യാപരമായ പല വെല്ലുവിളികൾക്കും കാരണമാകുകയും ചെയ്ത നയമായിരുന്നു അത്.

Also read- തുർക്കിയിൽ എർദോഗൻ വീണ്ടും പ്രസിഡന്റാകുമോ? മത്സരരംഗത്തെ അതികായന്മാർ ആരൊക്കെ?

2015 മുതൽ ചൈനീസ് പൗരന്മാർക്ക് മൂന്നു കുട്ടികൾ വരെയാകാം എന്നായി. ആറു ദശകത്തിനിടയിൽ ചൈന കണ്ട ആദ്യത്തെ ജനസംഖ്യാ ഇടിവാണ് ഇപ്പോൾ സംഭവിക്കുന്നത്. ചൈനീസ് ജനസംഖ്യയിൽ നിലവിൽ കൂടുതലും പ്രായം ചെന്നവരാണ്.ഇക്കാര്യങ്ങളിലുള്ള ഉത്കണ്ഠയാണ് സർക്കാരിന്റെ രാഷ്ട്രീയോപദേശകരെ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ അവതരിപ്പിക്കപ്പെട്ട പദ്ധതിയുടെ കരടിൽ, അവിവാഹിതരായ സ്ത്രീകൾക്ക് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാനും ഐ.വി.എഫ് ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് നിർദ്ദേശമുണ്ട്. കുട്ടികളെ വളർത്താനുള്ള ചെലവും, അതുമായി ബന്ധപ്പെട്ട് ജോലി ഉപേക്ഷിക്കേണ്ടി വരുന്നതുമെല്ലാം സ്ത്രീകൾ ഗർഭം ധരിക്കുന്നതിൽ നിന്നും പിന്മാറാൻ കാരണമാകുന്നുണ്ട്. ചൈനയിൽ ഇന്നും പ്രത്യക്ഷമായിത്തന്നെ തുടരുന്ന ലിംഗവിവേചനവും ഇതിനൊരു കാരണമാണ്. ഇക്കാരണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള സർക്കാരിന്റെ നീക്കമാണ് ഇത്തരം നൂതന പദ്ധതികൾ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: China, Marriage, Pregnancy