മാമോദീസ ചടങ്ങിനിടെ വൈദികന്‍റെ അലക്ഷ്യമായ ഇടപെടൽ മൂലം കുഞ്ഞിന് പരിക്കേറ്റെന്ന പരാതിയുമായി മാതാപിതാക്കൾ. സൈപ്രസ് സ്വദേശികളായ ദമ്പതികളാണ് ലിമസോളിലെ ഒരു വൈദികനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയുടെ മാമോദീസ ചടങ്ങിന്‍റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വളരെ അലക്ഷ്യമായാണ് വൈദികൻ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്.
സംഭവത്തിൽ കുഞ്ഞിന് പരിക്കേറ്റെന്നും മാതാപിതാക്കള്‍ വൈദികനെതിരെ പരാതിയുമായി പള്ളിയെ സമീപിച്ചുവെന്നുമുള്ള വിവരം ഡെയിലി മെയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞിന്‍റെ കയ്യിൽ വിചിത്രമായ രീതിയില്‍ പിടിച്ചാണ് വൈദികൻ വെസലിലെ വെള്ളത്തിൽ മുക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കുട്ടിയുടെ കാല് വെസലിന്‍റെ വക്കിൽ തട്ടുന്നതൊന്നും കാര്യമാക്കുന്നേയില്ല. 'വൈദികന്‍ എന്‍റെ കുഞ്ഞിനെ അടിച്ചു. ശ്രദ്ധയോടെ ചെയ്യാൻ ഞങ്ങൾ ഒച്ചയുയർത്തി പറഞ്ഞപ്പോൾ മാമോദീസ എന്‍റെ ഉത്തരവാദിത്തമാണ്' എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്നാണ് കുഞ്ഞിന്‍റെ അമ്മ ടീന ഷിത്ത പറയുന്നത്.
Also Read-വിവാഹത്തിന് വധുവിന് വരന്റെ സർപ്രൈസ് ; ആദ്യം അമ്പരപ്പ്; പിന്നാലെ ആനന്ദക്കണ്ണീർ
'എന്‍റെ കുഞ്ഞ് ചുവന്ന നിറത്തിലായി.. ഞങ്ങളുടെ ജീവിതത്തിലെ ഒരു മനോഹര ദിവസമാണ് ആ വൈദികന്‍ നശിപ്പിച്ചത്' ടീന പറയുന്നു. അതേസമയം ഒരു ടെലിവിഷന്‍ അഭിമുഖത്തിൽ പ്രതികരണവുമായെത്തിയ വൈദികന്‍ തന്‍റെ ഭാഗം ന്യായീകരിക്കുന്ന വാദങ്ങളാണ് നിരത്തിയതെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച വൈദികന്‍ പക്ഷെ തന്‍റെ ഭാഗത്ത് തെറ്റുണ്ടായതായി അംഗീകരിക്കാൻ തയ്യാറായില്ല.
Also Read-മകൾക്ക് ടെലികോം കമ്പനിയുടെ പേരിട്ട് ദമ്പതികൾ; 18 വയസുവരെ ഇന്റർനെറ്റ് സൗജന്യമാക്കി കമ്പനി
മറിച്ച് കുഞ്ഞ് കയ്യില്‍ നിന്നും വഴുതിപ്പോകാൻ നേരം അതിനെ സംരക്ഷിക്കുന്നതിനായാണ് അതുപോലെ പിടിച്ചിരുന്നതെന്നാണ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനോ പരിക്കേൽപ്പിക്കാനോ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ' ഞാൻ നിരവധി കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങുകൾ നിർവഹിച്ചിട്ടുണ്ട് എന്നാൽ ഈ കുഞ്ഞ് വളരെ സമ്മർദ്ദത്തിലാണെന്ന് തോന്നിയതു കൊണ്ട് എത്രയും വേഗം ചടങ്ങുകൾ തീർക്കാന്‍ മാത്രമാണ് ശ്രമിച്ചത്' വൈദികൻ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.