മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം തുടരവെ മറ്റൊരു പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനും ഹസീന പാര്‍ക്കറിന്റെ മകനുമായ അലിഷാ പാര്‍ക്കര്‍ മൊഴി നല്‍കി. പത്താന്‍ വിഭാഗത്തില്‍ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ വാട്ട്സ്ആപ്പ് കോളുകള്‍ വഴി കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും പാര്‍ക്കര്‍ പറഞ്ഞു.
ദാവൂദിന്റെ കുടുംബത്തെക്കുറിച്ചും ദാവൂദ് കറാച്ചിയിലെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയെന്ന് അലിഷാ പറഞ്ഞതായി തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
തീവ്രവാദ ഫണ്ടിംഗ് കേസില്‍ ദാവൂദ് ഇബ്രാഹിമിനും അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ക്കുമെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തെ വന്‍കിട നേതാക്കളെയും വ്യവസായികളെയും ആക്രമിക്കാന്‍ ദാവൂദ് ഇബ്രാഹിം പ്രത്യേക സംഘം രൂപീകരിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അലിഷാ പാര്‍ക്കറിന്റെ മൊഴി എന്‍.ഐ.എ. രേഖപ്പെടുത്തിയത്.
അലിഷയുടെ മൊഴി പ്രകാരം ദാവൂദിന് അഞ്ച് സഹോദരന്മാരും നാല് സഹോദരിമാരും ഉണ്ട്. ദാവൂദ് ഇബ്രാഹിം തന്റെ ആദ്യ ഭാര്യ മൈസാബിനെ വിവാഹമോചനം ചെയ്തതായി കാണിക്കുന്ന രേഖകൾ തെറ്റാണെന്നും ഇയാൾ പറഞ്ഞു. ഇതുവരെ വിവാഹമോചനം നടന്നിട്ടില്ല. ഇതിന് പുറമെ ദാവൂദ് ഇബ്രാഹിമിന്റെ വിലാസം മാറിയിട്ടുണ്ടെന്നും അലിഷാ പറഞ്ഞു. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് പിന്നിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മൈസാബിനെ കഴിഞ്ഞ ജൂലൈയില്‍ ദുബായില്‍ വെച്ച് കണ്ടിരുന്നുവെന്നും അലിഷ പറഞ്ഞു. ദാവൂദിന്റെ ഭാര്യ മൈസാബിന്‍ ആഘോഷ ദിവസങ്ങളില്‍ തന്റെ ഭാര്യയെ വിളിക്കാറുണ്ടെന്നും ഭാര്യയുമായി വാട്സ്ആപ്പ് കോളുകള്‍ വഴി സംസാരിക്കാറുണ്ടെന്നും അലിഷ വെളിപ്പെടുത്തി.
നിലവില്‍ ദാവൂദ് ഇബ്രാഹിം കസ്‌കര്‍, ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, മുംതാസ് റഹീം ഫക്കി എന്നിവര്‍ അവരുടെ കുടുംബങ്ങളോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലെ ഡിഫന്‍സ് കോളനിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയുടെ പുറകിലാണ് താമസിക്കുന്നത്. ദാവൂദ് ഇബ്രാഹിം പുറംലോകവുമായി ബന്ധപ്പെടാറില്ലെന്നും അലിഷാ പറയുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ പേര് മൈസാബിന്‍ എന്നാണെന്നും ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനും ഉണ്ടെന്നും അലിഷ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. 1983-84 കാലത്ത് മുംബൈയില്‍ നടന്ന ഗുണ്ടാ ആക്രമത്തിനിടെയാണ് ദാവൂദിന്റെ സഹോദരനായ സാബിര്‍ ഇബ്രാഹിം കസ്‌കര്‍ മരിച്ചത്. ഭാര്യയുടെ പേര് ഷെനാസ്. അദ്ദേഹത്തിന് 2 കുട്ടികളുണ്ട്. 2020ല്‍ ഇവരുടെ ഷിറാസ് എന്ന് പേരുള്ള മകന്‍ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ദാവൂദിന്റെ മറ്റൊരു സഹോദരനായ നൂറ ഇബ്രാഹിം കസ്‌കര്‍ 7-8 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ വച്ച് മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ പേര് ഷാഫിക്ക എന്നായിരുന്നു. പാകിസ്ഥാനില്‍ താമസിക്കുന്ന രേഷ്മയെയാണ് ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആകെ മൂന്ന് മക്കളാണ് ഉള്ളത്.
കഴിഞ്ഞ 5 വര്‍ഷമായി താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാല്‍ കസ്‌കറാണ് ദാവൂദിന്റെ മറ്റൊരു സഹോദരന്‍. ഇവരുടെ ഭാര്യ റിസ്വാന ദുബായിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്, ദുബായി, സ്പെയിന്‍, മുംബൈ എന്നിവിടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. മറ്റൊരു സഹോദരനാണ് അനീസ് ഇബ്രാഹിം. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് തെഹ്സിന്‍ എന്നാണ്. ഇവര്‍ക്ക് 3 പെണ്‍മക്കള്‍ ഉള്‍പ്പെടെ 5 കുട്ടികളുണ്ട്. അനീസിന്റെ കുടുംബം പാകിസ്ഥാനിലാണ് താമസിക്കുന്നത്.
മറ്റൊരു സഹോദരനാണ് മുസ്‌കീന്‍ ഇബ്രാഹിം കസ്‌കര്‍. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സീമ. അദ്ദേഹത്തിന് 2 പെണ്‍മക്കളുണ്ട്. ദാവൂദിന്റെ സഹോദരനായ ഹുമയൂണ്‍ ഇബ്രാഹിം കസ്‌കര്‍ 4-5 വര്‍ഷം മുമ്പ് മരിച്ചുവെന്ന് അലിഷ പറഞ്ഞു. ഭാര്യയുടെ പേര് ഷാഹിന്‍, ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
ദാവൂദിന്റെ മൂത്ത സഹോദരി സൈദ ഹസ്സന്‍ മിയ വാഗ്ലെയാണ്. ഇവരുടെ ഭര്‍ത്താവ് ഹസ്സന്‍ മിയയായിരുന്നു. ഇരുവരും മരിച്ചുവെന്ന് അലിഷ പറഞ്ഞു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
ഹസീന ഇബ്രാഹിം പാര്‍ക്കറാണ് മറ്റൊരു സഹോദരി. ഇവര്‍ ഇബ്രാഹിം പാര്‍ക്കറിനെ വിവാഹം കഴിച്ചു. ഇരുവരും മരിച്ചു. ഇവരുടെ മകനാണ് അലിഷ പാര്‍ക്കര്‍. അലിഷ പാര്‍ക്കര്‍ ഉള്‍പ്പെടെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഇവര്‍ക്ക് ഉള്ളത്. മറ്റൊരു സഹോദരിയാണ് ഫര്‍സാന. ഇവര്‍ സൗദ് തുംഗേക്കറിനൊണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്.
ദാവൂദിന്റെ മറ്റൊരു സഹോദരിയാണ് മുംതാസ്. ഇവര്‍ റഹീം ഫാക്കിയെ വിവാഹം കഴിച്ചു. റഹീം ജെജെ ഷൂട്ടൗട്ട് കേസിലെ പ്രതിയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ടെന്ന് അലിഷ എന്‍ഐഎക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dawood Ibrahim, Terrorism, Terrorist