വേദനയും നിരന്തരം മുഴങ്ങുന്ന ശബ്ദവുമുണ്ടെന്ന് പറഞ്ഞാണ് ഒരു യുവതി ഡോക്ടറെ കാണാനെത്തിയ. യുവതിയെ വിശദമായി പരിശോധിച്ച ഡോക്ടർ ചെവിയ്ക്കുള്ളിൽ കണ്ടെത്തിയത് ചിലന്തിയെയും അത് നെയ്ത വലയും. ചൈനയിലാണ് സംഭവം. സിചുവാൻ പ്രവിശ്യയിലെ ഹ്യൂഡോംഗ് കൗണ്ടി പീപ്പിൾസ് ആശുപത്രിയിലാണ് ചെവിയിൽ മുഴങ്ങുന്ന ശബ്ദവും വേദനയുമുണ്ടെന്ന പരാതിയുമായി യുവതി എത്തിയത്. എൻഡോസ്കോപ്പി നടത്തിയപ്പോൾ കർണപുടത്തിന് തകരാറുണ്ടെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ വിശദമായ പരിശോധനയിൽ അത് കർണപുടമല്ലെന്നും, ചിലന്തിവലയാണെന്നും ഡോക്ടർമാർക്ക് മനസിലായി.
ഇതോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചെവിക്കുള്ളിൽ ഒരു കുഞ്ഞൻ ചിലന്തിയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഏറെ ശ്രമകരമായി ചിലന്തിയെ പുറത്തെടുക്കുകയും, അത് നെയ്ത വല നീക്കം ചെയ്യുകയും ചെയ്തു. ചെവിയുടെ കനാലിന് നിസാരമായ തകരാറുകൾ സംഭവിച്ചെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ഇല്ലെന്നത് രോഗിക്കും ഡോക്ടർമാർക്കും ഒരുപോലെ ആശ്വാസകരമായി.
“ഈ ചിലന്തി നിർമ്മിച്ച വല കർണപടലവുമായി വളരെ സാമ്യമുള്ളതായിരുന്നു. ഇയർ എൻഡോസ്കോപ്പ് ആദ്യം അകത്തു കടന്നപ്പോൾ അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ സൂക്ഷിച്ചു നോക്കുമ്പോൾ അടിയിൽ എന്തോ ചലിക്കുന്നതായി തോന്നി. ആദ്യം കർണപുടമാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് ചിലന്തിവലയാണെന്ന് മനസിലായി. തുടർന്ന് ചിലന്തിവല നീക്കം ചെയ്തു. ഇതോടെ ചിലന്തി കൂടുതൽ ഉള്ളിലേക്ക് കടന്നു. എന്നാൽ ഏറെ ശ്രമകരമായി അതിനെ പുറത്തെടുതു”- ഓട്ടോലറിംഗോളജി വിഭാഗത്തിലെ ഫിസിഷ്യൻ ഹാൻ സിംഗ്‌ലോംഗ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ചെവി ഉൾപ്പടെയുള്ള ശരീരഭാഗങ്ങൾക്ക് ഉള്ളിൽ പ്രവേശിക്കുന്ന പ്രാണികളെയും മറ്റും സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. ഇങ്ങനെ ചെയ്താൽ ആന്തരികക്ഷതങ്ങളുണ്ടാകാനും, കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അവർ വ്യക്തമാക്കി. ഒരു ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ യുവതി പൂർണമായും സുഖം പ്രാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.