ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി സ്ത്രീ രംഗത്ത്. ട്രംപിനെതിരെ മൊഴി നല്കാന് ഇവര്‍ ന്യൂയോര്‍ക്ക് സിവില്‍ കോടതിയിലാണ് ഹാജരായത്. 1970കളില്‍ ഒരു വിമാനയാത്രയ്ക്കിടെ ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഇവരുടെ മൊഴിയില്‍ പറയുന്നത്.
ട്രംപിനെതിരെ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സമാനമായ അനുഭവം പങ്കുവെച്ച് ജെസീക്ക ലീഡ്സ് എന്ന സ്ത്രീയും രംഗത്തെത്തിയത്.
എന്നാല്‍ തനിക്ക് എതിരെ വന്ന എല്ലാ ലൈംഗികാതിക്രമ കേസുകളും വ്യാജമാണെന്നാണ് ട്രംപിന്റെ പക്ഷം. ഈ കേസുകളിലൊന്നും തന്നെ ട്രംപ് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല.
1978-79 കാലത്താണ് തനിക്ക് നേരെ ട്രംപ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് ലീഡ്സ് പറയുന്നത്. ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ബിസിനസ് ക്ലാസ്സില്‍ വെച്ച് ട്രംപ് തന്റെ വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തിയെന്നാണ് ഇവര്‍ പറയുന്നത്.
”ഒരു സംസാരവും ഇല്ലാതെയാണ് ട്രംപ് ആ രീതിയില്‍ പെരുമാറിയത്. അപ്രതീക്ഷിതമായിരുന്നു. അയാള്‍ എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. എന്റെ മാറിടത്തിൽ കൈകള്‍ വെച്ചു,’ എന്നാണ് ലീഡ്സ് കോടതിയെ അറിയിച്ചത്.
2016ലാണ് ഇക്കാര്യം വെളിപ്പെടുത്തി ജെസീക്ക ലീഡ്സ് രംഗത്തെത്തിയത്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. അതേ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ട്രംപ് അധികാരത്തിലെത്തിയത്.
അതേസമയം നിരവധി സ്ത്രീകളാണ് ഇതിനോടകം ട്രംപിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്ക് നേരെ വരുന്ന ലൈംഗികാതിക്രമ കേസുകളെല്ലാം വ്യാജമാണെന്നായിരുന്നു ട്രംപിന്റെ പക്ഷം.
”ഇതെല്ലാം കേട്ട് എനിക്ക് ദേഷ്യമാണ് വന്നത്,” ജെസീക്ക ലീഡ്സ് പറയുന്നു.
ജൂറിയ്ക്ക് മുമ്പില്‍ ട്രംപിനെതിരെ മൊഴി നല്കാന് ലീഡ്സിനെ കാരോളിന്റെ അഭിഭാഷകരാണ് വിളിച്ചത്. ബെര്‍ഡോര്‍ഫ് ഗുഡ്മാന് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ചേയ്ഞ്ചിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് എഴുത്തുകാരിയായ കാരോളിന്റെ ആരോപണം. 1990 കളിലാണ് ഈ സംഭവം നടന്നതെന്നും അവര്‍ മുമ്പ് പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ കാരോളിനെ അപമാനിക്കുന്ന രീതിയിലാണ് ട്രംപ് പെരുമാറിയത്. ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കാരോള്‍ ട്രംപിനെതിരെ പരാതി നല്കി രംഗത്തെത്തിയത്. തുടര്‍ന്ന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ട്രംപിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം കാരോളിന്റെ കേസില്‍ ട്രംപിനെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ ലൈംഗികാരോപണത്തിന് ആദ്യമായിട്ടാകും ട്രംപ് നിയമനടപടി നേരിടേണ്ടി വരിക.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ട്രംപ് ഇപ്പോള്‍.
കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോണ് താരത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Donald trump