അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ (Imran Khan) അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാൻ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ സമ്മാനങ്ങൾ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തോഷ-ഖാനായിലേക്ക് (tosha-khana) കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ തന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വിൽക്കുകയുമായിരുന്നു എന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോപണത്തെ തുടർന്ന് ഇമ്രാൻ ഖാനെതിരെ പാകിസ്ഥാൻ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന സമ്മാനങ്ങൾ പകുതി പണം അടച്ചാൽ ഭരണാധികാരികൾക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പകുതി പണ൦ അടയ്ക്കാൻ തയാറായില്ലെന്നും ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also read-
Pakistan | പാകിസ്ഥാനിലെ അധികാരമാറ്റം; ഇന്തോ-പാക് ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള സാധ്യത തെളിയുന്നോ?
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ഉയർത്തിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു.അവിശ്വാസ പ്രമേയ൦ നീട്ടിക്കൊണ്ടുപോയെങ്കിലും വിഷയത്തിൽ പാക് സുപ്രീം കോടതിയും പട്ടാളവും ഇടപെട്ടതോടെ ഇമ്രാന് മുന്നിലുള്ള വഴികൾ അടയുകയായിരുന്നു.
Imran Khan | വിവാദങ്ങൾക്കിടെ രാജ്യം വിട്ട് ഇമ്രാൻ ഖാന്റെ ഭാര്യാ സുഹൃത്ത്; 90,000 ഡോളറിന്റെ ബാഗുമായുള്ള ഫോട്ടോ വൈറൽ
രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ഇമ്രാൻ ഖാന്റെ (Imran Khan) ഭാര്യ ബുഷ്റ ബീബിയുടെ (Bushra Bibi) അടുത്ത സുഹൃത്തായ ഫറാ ഖാൻ രാജ്യം വിട്ടു. രാജ്യം വിടാൻ ഫറാ ഖാന് അനുമതി ലഭിച്ചത് പാകിസ്ഥാനിൽ (Pakistan) കൂടുതൽ വിവാദങ്ങൾക്ക് വഴി തുറന്നു. ഫറാ ഖാൻ വില പിടിപ്പുള്ള ഒരു ബാഗുമായി വിമാനത്തിൽ ഇരിക്കുന്നതിന്റെ ഫോട്ടോ പുറത്തു വന്നതോടെ ആരോപണങ്ങൾ ശക്തമായി.
പ്രതിപക്ഷത്തു നിന്നും അഴിമതി ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഫറാ രാജ്യം വിട്ടതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫറാ ഖാൻ ദുബായിലേക്ക് പോയത്.
പാക് പ്രഥമ വനിത ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്താണ് ഫറാ ഖാൻ. ഫറയുടെ ബാഗിന്റെ വില 90,000 ഡോളർ ആണെന്ന് പിഎംഎൽ-എൻ നേതാവും മുൻ പാകിസ്ഥാൻ ധനമന്ത്രിയുമായ മിഫ്താ ഇസ്മയിൽ ആരോപിച്ചു. ഫറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മുൻ മന്ത്രിയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.