News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 6, 2021, 9:04 AM IST
Gabbi Tuft
തന്റെ യഥാർത്ഥ വ്യക്തിത്വം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി WWE റെസ്ലിംഗ് സൂപ്പർതാരമായിരുന്ന ഗാബി റ്റഫ്റ്റ്. സ്ത്രീ ആയി മാറിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വിവരം ഗാബി ലോകത്തെ അറിയിച്ചത്. ' ഇതാണ് ഞാൻ..ലജ്ജയില്ലാതെ നാണക്കേടില്ലാതെ ഞാൻ' എന്നാണ് വിവരം അറിയിച്ചു കൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഗാബി കുറിച്ചത്.
'ടൈലർ റോക്ക്സ്'എന്ന പേരിൽ റെസ്ലിംഗ് വേദികളിൽ ആവേശം ഉയർത്തിയ താരം 2009 മുതൽ 2012 വരെ WWE രംഗത്ത് സജീവമായിരുന്നു. എന്നാൽ ഭാര്യ പ്രിസില്ലയ്ക്കും മകൾക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനായാണ് 2012 ൽ ഈ രംഗത്തു നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിനു ശേഷം ബോഡി ബിൽഡർ, ഫിറ്റ്നസ് ഇൻസ്ട്രക്റ്റർ, മോട്ടിവേഷണൽ സ്പീക്കര്‍, മോട്ടോർ സൈക്കിൾ റേസർ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങി വരികയായിരുന്നു.
Also Read-
സഹോദരിയുടെ വിവാഹത്തലേന്ന് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു
ഇക്കഴിഞ്ഞ എട്ടുമാസം തന്‍റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങൾ ആയിരുന്നുവെന്നാണ് ഗാബി പറയുന്നത്. 'ട്രാൻസ്ജെൻഡർ എന്ന നിലയിലും ലോകത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതിലും ഉള്ള വൈകാരികസംഘർഷങ്ങൾ പല സന്ദർഭങ്ങളിൽ തന്നെ ഇല്ലാതാക്കി' എന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ മറ്റുള്ളവർ എന്ത് കരുതുമെന്ന ചിന്ത അവസാനിപ്പിച്ച ദിവസം പരിധികൾ അവസാനിക്കുകയും ആധികാരികമായി താനെന്താണെന്ന് വെളിച്ചത്തു കൊണ്ടുവരാൻ സ്വയം തയ്യാറാവുകയും ചെയ്തു. ഗാബി പറയുന്നു.
ഈ കാലയളവിൽ ഭാര്യ പ്രിസില്ലയും ആരാധകരും അടക്കം നല്‍കിയ പിന്തുണയ്ക്കും 42കാരനായ താരം നന്ദി പറയുന്നു. ഒമ്പതുകാരിയായ ഒരു മകളുമുണ്ട് ഗാബിക്ക്. താൻ എന്താണെന്ന് മകളോട് തുറന്നു പറഞ്ഞപ്പോൾ സ്നേഹത്തോടെ ആലിംഗനം ചെയ്ത് അത് അംഗീകരിക്കുകയായിരുന്നു മകൾ ചെയ്തതെന്നും ഗാബി കൂട്ടിച്ചേര്‍ത്തു.
ഇരുപത് വർഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് ഗാബി, തന്‍റെ യഥാർത്ഥ വ്യകിതിത്വം വെളിപ്പെടുത്തി ധൈര്യസമേതം ലോകത്തെ നേരിടുന്നത്. ഇക്കാര്യത്തിൽ കരുത്തായി ഭാര്യ പ്രിസില്ല തന്നെ ഒപ്പം നിൽക്കുന്നതാണ് ഏറ്റവും വലിയ ധൈര്യമെന്നും ഗാബി പറയുന്നു.
'തമാശ ഇഷ്ടപ്പെടുന്ന ഗംഭീരയായ ഒരു യുവതിയായി തന്‍റെ സത്യത്തിൽ ജീവിച്ച് തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞു. സ്വതന്ത്രയായി ലോകത്തെ കീഴടക്കാനും' ഗാബി പ്രസ്താവനയിൽ അറിയിച്ചു.
Published by:
Asha Sulfiker
First published:
February 6, 2021, 8:59 AM IST