അമേരിക്കയിൽ കനത്ത മൂടല്‍മഞ്ഞിൽ 160ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, 63 പേര്‍ക്ക് പരിക്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
അമേരിക്കന്‍ മുന്‍ ഫുട്‌ബോള്‍ താരം ലാന്‍സ് സ്‌കോട്ടും അപകടത്തില്‍പ്പെട്ടിരുന്നു
കടുത്ത മൂടല്‍മഞ്ഞിനെ തുര്‍ന്ന് അമേരിക്കയിലെ ലൂസിയാന അന്തര്‍സംസ്ഥാന പാതയില്‍ 160 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 63 പേര്‍ക്ക് പരിക്ക്. അമേരിക്കന്‍ മുന്‍ ഫുട്‌ബോള്‍ താരം ലാന്‍സ് സ്‌കോട്ടും അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ല. തിങ്കളാഴ്ച രാവിലെ മകളെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് അദ്ദേഹത്തിന് അപകടം നടന്നത്. ‘സഹായം ആവശ്യമുള്ള ധാരാളം ആളുകള്‍ ഉണ്ടാകും, നീ പുറത്തുപോയി അവര്‍ക്ക് വേണ്ടത് ചെയ്യണം.’ എന്നാണ് അപകടം നടന്നയുടനെ സ്‌കോട്ട്, തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സായ തന്റെ മകളോട് പറഞ്ഞത്.
സ്‌കോട്ടും മകളും, ആളുകളെ അവരുടെ കാറുകളില്‍ നിന്ന് പുറത്തെത്താന്‍ സഹായിച്ചു. അപകടത്തില്‍ ചിലരുടെ തോളെല്ലുകള്‍ തകര്‍ന്നിരുന്നു. 168 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് ലൂസിയാന സ്റ്റേറ്റ് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണസംഖ്യ ഏഴില്‍ നിന്ന് എട്ടായി ഉയർന്നു, പരിക്കേറ്റവരുടെ എണ്ണവും വര്‍ദ്ധിച്ചതായി ലൂസിയാന സ്റ്റേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവര്‍ സ്വയം ചികിത്സ നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.
advertisement
ലൂസിയാന സ്റ്റേറ്റ് പോലീസ് ഇതുവരെ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും വലിയ അപകടമാണോ ഇതെന്ന് വ്യക്തമാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന്, സ്റ്റേറ്റ് പോലീസ് സാര്‍ജന്റ് കേറ്റ് സ്റ്റെഗല്‍ ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. പോണ്ട്ചാര്‍ട്രെയ്ന്‍ തടാകത്തിനും മൗറെപാസ് തടാകത്തിനും ഇടയിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് മുമ്പാണ് അപകടങ്ങള്‍ ഉണ്ടായതെന്ന് കേറ്റ് സ്റ്റെഗല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തകര്‍ന്നതും കത്തിക്കരിഞ്ഞതുമായ കാറുകള്‍, ട്രക്കുകള്‍, ട്രാക്ടര്‍-ട്രെയിലറുകള്‍ എന്നിവയുടെ ഒരു വലിയ നിരതന്നെ റോഡില്‍ രൂപപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങളിൽ ചിലത് കത്തുകയും ചെയ്തു.
advertisement
അപകടം നടന്ന ഉടന്‍ തന്നെ ചിലര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി റോഡിന്റെ അരികിലേക്കോ കാറിന്റെ മുകളിലോ കയറി സഹായത്തിനായി അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മഞ്ചാക്കിലേക്ക് പോകുകന്നതിനിടെ, ആളുകള്‍ നിര്‍ത്താന്‍ കൈകാണിക്കുന്നത് കണ്ടു, ഇത് കണ്ട് വണ്ടി നിര്‍ത്തിയെങ്കിലും മറ്റ് വാഹനങ്ങള്‍ കാറിനെ പിന്നില്‍ നിന്നും വശത്തുനിന്നും ഇടിക്കുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ക്ലാരന്‍സിയ പാറ്റേഴ്‌സണ്‍ റീഡ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അപകട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ അവിടെ നിന്ന് മാറ്റാന്‍ അധികൃതര്‍ സ്‌കൂള്‍ ബസുകള്‍ വിളിച്ചുവരുത്തിയിരുന്നു.
advertisement
ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ്സ് തിങ്കളാഴ്ച പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും രക്തദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. റോഡില്‍ നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്യുകയും പ്രദേശത്തെ മാലിന്യങ്ങള്‍, ഡീസല്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ വൃത്തിയാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.തിങ്കളാഴ്ച പ്രദേശത്ത് ഒന്നിലധികം തണ്ണീര്‍ത്തടങ്ങളില്‍ തീപിടുത്തമുണ്ടായതായും തീയില്‍ നിന്നുള്ള പുകയും മൂടല്‍മഞ്ഞുമായി കലര്‍ന്നാണ് ‘സൂപ്പര്‍ ഫോഗ്’ ഉണ്ടായതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഹൈവേയുടെ ഭാഗങ്ങള്‍ വീണ്ടും തുറന്നു. എന്നാല്‍ അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലും, ടോ ട്രക്കുകള്‍ അപകടസ്ഥലത്തെ അവശിഷ്ടങ്ങള്‍ മാറ്റുന്നത് തുടരുന്നതിനാലും പ്രദേശത്തെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 25, 2023 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ കനത്ത മൂടല്‍മഞ്ഞിൽ 160ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, 63 പേര്‍ക്ക് പരിക്ക്


