advertisement

പാകിസ്ഥാനിൽ 44 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ ഐസിസ് എന്ന് പോലീസ്

Last Updated:

അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഖാർ പട്ടണത്തിൽ വെച്ചു നടന്ന ഒരു ഇസ്ലാമിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്

44 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പാക്കിസ്ഥാനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ഐഎസ് ആണെന്ന് കണ്ടെത്തിയതായി പാക് പോലീസ്. ഒരു ഇസ്ലാമിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിന് നേരെ ഇന്നലെയാണ് ആക്രമണം ഉണ്ടായത്. യാഥാസ്ഥിതിക ചിന്തകൾ വെച്ചുപുലർത്തുന്ന ജാമിയത്ത് ഉലമ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പാർട്ടിയിലെ നാലായിരത്തോളം അം​ഗങ്ങളാണ് സമ്മേളനത്തിൽ ഒത്തുകൂടിയത്.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഖാർ പട്ടണത്തിൽ വെച്ചായിരുന്നു സമ്മേളനം. തങ്ങൾ ഇപ്പോഴും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയും വിവരങ്ങൾ ശേഖരിച്ചു വരികയും ചെയ്യുന്നതായി പോലീസിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നിരോധിത സംഘടനയായ ഐസിസ് ആണ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു. ബോംബ് നിർവീര്യ സ്ക്വാഡ് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു വരികയാണ്.
advertisement
സംഭവത്തിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് ഓഫീസർ നസീർ ഖാൻ പറഞ്ഞു. സ്‌ഫോടനം നടത്തിയ ഒരു ചാവേർ പത്തു കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പ്രവിശ്യാ പോലീസ് മേധാവി അക്തർ ഹയാത്ത് ഖാൻ പറഞ്ഞു. സമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്നവരുടെ ഇടയിൽ ഈ ചാവേറും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന വേദിക്ക് സമീപം അക്രമികളിലൊരാൾ സ്‌ഫോടകവസ്തുക്കൾ വെച്ചിരുന്നു എന്നും ലോക്കൽ പോലീസ് അറിയിച്ചു.
ജെയുഐ-എഫിന്റെ ജില്ലാ അമീർ ആയ മൗലാന അബ്ദുൾ റഷീദ് വേദിയിൽ എത്തിയ ഉടൻ സ്‌ഫോടനം ഉണ്ടായെന്ന് പോലീസും ദൃക്‌സാക്ഷികളും പറയുന്നു. മരിച്ചവരിൽ ജെയുഐ-എഫ് തഹസിൽ മൗലാന സിയാവുല്ല ജാൻ, നവഗൈ തഹസിൽ ജനറൽ സെക്രട്ടറി മൗലാന ഹമീദുള്ള, ജില്ലാ ഇൻഫർമേഷൻ സെക്രട്ടറി മുജാഹിദ് ഖാൻ എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും ഉൾപ്പെടുന്നു. ആക്രമണത്തിൽ 44 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖൈബർ പഖ്തൂൺഖ്വ (കെപി) ആരോഗ്യ മന്ത്രി റിയാസ് അൻവർ അറിയിച്ചു.
advertisement
പരിക്കേറ്റവരിൽ ഭൂരിഭാഗവും ചികിത്സയിൽ കഴിയുന്ന ബജൗറിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ബജൗറിൽ നിന്ന് സൈനിക ഹെലികോപ്റ്ററുകളിൽ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ 150ലധികം പേരെ ബജൗർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചതായും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ഫൈസൽ കമാൽ പറഞ്ഞു.
35 ലധികം പേരെ തിമർഗഡ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 15 പേരെ പാകിസ്ഥാൻ ആർമി ഹെലികോപ്റ്റർ വഴി പെഷവാറിലേക്കും അയച്ചു. 15 പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രം​ഗത്തെത്തി. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉടൻ തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ 44 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ ഐസിസ് എന്ന് പോലീസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement