'ഇസ്ലാമികരാജ്യങ്ങള്‍ ഒന്നിക്കണം'; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരേ തുര്‍ക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി തടയാന്‍ ആഗോളതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും തുർക്കി
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരേ തുര്‍ക്കി രംഗത്ത്. ഈ നീക്കത്തിനെതിരേ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും അന്താരാഷ്ട്രതലത്തില്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്യണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ ഈജിപ്തും തുര്‍ക്കിയും വെള്ളിയാഴ്ച അപലപിച്ചു. ഇസ്രയേലിന്റെ വംശഹത്യ, വിപുലീകരണ നയങ്ങളില്‍ ഇത് പുതിയ ഘട്ടമാണെന്ന് തുര്‍ക്കി പറഞ്ഞു. ഇതിന് പുറമെ ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി തടയാന്‍ ആഗോളതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ(ഒഐസി) അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് ഫിദാന്‍ പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍-സിസിയെ സന്ദര്‍ശിച്ചശേഷം എല്‍ അലമൈനില്‍ ഈജിപ്ഷ്യന്‍ സഹമന്ത്രി ബദര്‍ അബ്ദലാട്ടിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഫിദാന്‍ ഇക്കാര്യം അറിയിച്ചത്.
advertisement
പലസ്തീനികളെ പട്ടിണിയിലൂടെ അവരുടെ നാട്ടില്‍നിന്ന് പുറത്താക്കുകയാണ് ഇസ്രയേലിന്റെ നയത്തിന്റെ ലക്ഷ്യമെന്നും ഗാസയെ സ്ഥിരമായി ആക്രമിക്കുകയാണ് അവരുടെ നയമെന്നും ഫിദാന്‍ പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരുന്നതിന് രാജ്യങ്ങള്‍ക്ക് ന്യായമായ ഒരു ഒഴികഴിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടാനുള്ള നയം തങ്ങള്‍ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ആക്രണത്തിന് നേതൃത്വം നല്‍കിയ ഹമാസ് കീഴടങ്ങിയാല്‍ യുദ്ധം അവസാനിപ്പിക്കാമെന്നും അവര്‍ അറിയിച്ചിരുന്നു.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ ഒരു സംഭവവികാസമാണ്. ഇതിന്റെ ഫലം പലസ്തീന്‍ ജനതയ്‌ക്കോ അയല്‍രാജ്യങ്ങള്‍ക്കോ മാത്രമല്ലെന്നും അബ്ദലാട്ടി പറഞ്ഞു. ഇസ്രയേലിന്റെ പദ്ധതികളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ തുര്‍ക്കിയുമായി പൂര്‍ണമായും ഏകോപനം ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പദ്ധതിയെ അപലപിച്ച് ഒഐസി മന്ത്രിതല സമിതി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.
advertisement
ഇസ്രയേലിന്റെ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി അപകടകരവും അസ്വീകാര്യവുമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും നിയമവിരുദ്ധമായ അധിനിവേശം ഉറപ്പിക്കാനുള്ള ശ്രമമാണെന്നും ഒഐസി കമ്മിറ്റി പറഞ്ഞു. ഇത് സമാധാനത്തിനുള്ള അവസരം ഇല്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഈജിപ്ത്, ഖത്തര്‍, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള മധ്യസ്ഥ സംഘങ്ങള്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരാന്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്.
summery : Turkish Foreign Minister Hakan Fidan called on Islamic countries to work together and express their opposition internationally against Israel's move to occupy Gaza
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 11, 2025 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇസ്ലാമികരാജ്യങ്ങള്‍ ഒന്നിക്കണം'; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരേ തുര്‍ക്കി