ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇസ്മായിൽ ഖത്തീബിന്റെ മരണം ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
പടിഞ്ഞാറൻ ഏഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥനാണ് ഇസ്മായിൽ ഖത്തീബ് എന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇറാൻ രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ് രാത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ഇസ്മായിൽ ഖത്തീബിന്റെ മരണം ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനായ അലി ലാറിജാനിയെയും റെവല്യൂഷണറി ഗാർഡിന്റെ ബസിജ് സേനാ തലവൻ ഗുലാം റെസ സുലൈമാനിയെയും വധിച്ചതായി ഇസ്രായേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണങ്ങൾ നടത്തി. ടെൽ അവീവിന് സമീപം ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഇസ്രായേലിനും ഇറാനും പുറമെ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങി നിരവധി ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ടെഹ്‌റാൻ ആക്രമണം നടത്തിയിട്ടുണ്ട്. പ്രധാന സൈനിക കേന്ദ്രങ്ങൾക്കും നഗരങ്ങൾക്കും മുകളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
advertisement
അതിനിടെ, ബുഷെഹർ ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചത് ആണവ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. എന്നാൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. ആണവ ദുരന്തങ്ങൾ ഒഴിവാക്കാൻ എല്ലാവരും പരമാവധി സംയമനം പാലിക്കണമെന്ന് ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അഭ്യർത്ഥിച്ചു.
ഫെബ്രുവരി 28ന് ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളോടെയാണ് ഈ സംഘർഷം ആരംഭിച്ചത്. ഇതിനുപിന്നാലെ ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ബാരലിന് 100 ഡോളറിന് മുകളിൽ എത്തുകയും ചെയ്തു. ലെബനനിലെ ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
advertisement
യുദ്ധം തുടങ്ങിയത് മുതൽ ഇറാനിൽ 1,300ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Summary:Israeli Defence Minister Israel Katz has claimed that Iranian Intelligence Minister Esmail Khatib was killed in an overnight strike, marking the third high-profile Iranian casualty in 48 hours. While Tehran is yet to confirm the death, the region is on high alert as Iran retaliates with multi-warhead missile systems targeting central Israel. The conflict has now expanded to several Gulf nations, causing global oil prices to surge past $100 per barrel and raising concerns over nuclear safety following a strike near the Bushehr plant.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 18, 2026 6:35 PM IST









