ഹമാസ് ആക്രമണത്തില്‍ യുഎന്‍ ജീവനക്കാരനും പങ്ക്? ഇസ്രായേലി വനിതയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം
- Published by:user_57
- news18-malayalam
Last Updated:
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിന്നുള്ള യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഒരു സ്‌കൂള്‍ കൗണ്‍സിലറിനെതിരായാണ് ആരോപണമുയര്‍ന്നത്
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തില്‍ യുഎന്‍ ഏജന്‍സിയുടെ ജീവനക്കാരനും പങ്കാളിയായതായി മാധ്യമ റിപ്പോര്‍ട്ട്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയിലെ ഒരു ജീവനക്കാരനും ഹമാസിന്റെ ആക്രണത്തില്‍ പങ്കെടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 12 ജീവനക്കാരെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍ലി (യുഎന്‍ആര്‍ഡബ്ല്യുഎ-UNRWA) പിരിച്ചുവിട്ടു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിന്നുള്ള യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഒരു സ്‌കൂള്‍ കൗണ്‍സിലറിനെതിരായാണ് ആരോപണമുയര്‍ന്നത്. ഇയാള്‍ മകനുമായി ചേര്‍ന്ന് ഇസ്രയേലില്‍ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകാന്‍ പ്രവര്‍ത്തിച്ചതായും ആരോപിക്കപ്പെടുന്നുണ്ട്.
"ഒരു ഇസ്രയേല്‍ സൈനികന്റെ മൃതദേഹം ഗാസയിലേക്ക് എത്തിക്കുന്നതിന് മധ്യഗാസയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ സഹായിച്ചു. ഒക്ടോബര്‍ ഏഴിന് ആയുധങ്ങള്‍ വിതരണം ചെയ്യാനും വാഹനങ്ങള്‍ ക്രമീകരിക്കാനും ഇയാള്‍ സഹായിച്ചതായും ആരോപിക്കപ്പെടുന്നു," എന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
advertisement
യുഎസ് സര്‍ക്കാരിന് നല്‍കിയ രേഖയില്‍ പിരിച്ചുവിടപ്പെട്ട 12 പേരുടെയും പേര്, വിശദവിവരങ്ങള്‍, പദവികളും സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ പത്ത് പേര്‍ ഹമാസിലെ അംഗങ്ങളാണെന്നും പറയപ്പെടുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗം ആറുപേരുടെ ഫോണുകള്‍ ട്രാക്ക് ചെയ്തു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരുടെ ഫോണ്‍ കോളുകളും മറ്റ് മൂന്നു പേര്‍ക്ക് ലഭിച്ച സന്ദേശങ്ങളും നിരീക്ഷിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി ആയിരക്കണക്കിന് ജീവനക്കാരെ ഇവിടെ ജോലിക്കായി നിയമിച്ചുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളം ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായവും മറ്റ് സേവനങ്ങളും ഏജന്‍സി നല്‍കി വരികയും ചെയ്യുന്നുണ്ട്. ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധസമയത്ത് സാധാരണക്കാരായ ആളുകള്‍ക്ക് ഭക്ഷണം, വെള്ളം എന്നിവ നല്‍കുന്നതിനൊപ്പം പാര്‍പ്പിട സൗകര്യവും ഒരുക്കി്‌കൊടുക്കുന്നുണ്ട്. ഈ ഏജന്‍സിയിലുള്‍പ്പെട്ടവര്‍ ഹമാസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായും പലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധി നീട്ടിക്കൊണ്ടുപോകുന്നതായും ഇസ്രയേല്‍ ദീര്‍ഘകാലമായി ആരോപിച്ചിരുന്നു. സഹായമായി ലഭിച്ച പണം ഹമാസും മറ്റ് തീവ്രവാദ സംഘടനകളും തട്ടിയെടുക്കുകയും യുഎന്‍ സൗകര്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
advertisement
എന്നാല്‍, ഇസ്രയേലിന്റെ ആരോപണങ്ങള്‍ യുഎന്‍ആര്‍ഡബ്ല്യുഎ നിഷേധിക്കുകയും ആക്രമണത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഏജന്‍സിയുടെ 2022-ലെ ഫണ്ടില്‍ പകുതിയിലധികവും നല്‍കിയത് യുഎസും എട്ട് പാശ്ചാത്യ രാജ്യങ്ങളും ചേര്‍ന്നാണ്. ഏജന്‍സിക്കുള്ള ധനസഹായം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ധനസഹായം നല്‍കുന്നത് നിറുത്തിവയ്ക്കാനുള്ള തീരുമാനം തങ്ങളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കുമെന്ന് ഏജന്‍സിയുടെ മേധാവി പറഞ്ഞു. തീരുമാനം പുനഃപരിശോധനക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 30, 2024 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസ് ആക്രമണത്തില്‍ യുഎന്‍ ജീവനക്കാരനും പങ്ക്? ഇസ്രായേലി വനിതയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം