നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ച പ്ലാറ്റ്ഫോം വഴിയാണ് ചാറ്റ് നടന്നത്
കാഠ്മണ്ഡു: നേപ്പാളിൽ അടുത്തിടെ നടന്ന 'ജെൻ സി' (Gen Z) പ്രക്ഷോഭത്തിന്റെ മറവിൽ ആയുധശേഖരണത്തിന് ശ്രമം നടന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും എത്തിക്കാൻ സാമൂഹിക മാധ്യമമായ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം വഴി നിർദേശം ചെയ്തതിൻ്റെ ചാറ്റുകൾ കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ടു.
പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചത് ഓൺലൈൻ ഗെയ്മർമാർക്കിടയിൽ പ്രചാരത്തിലുള്ള യു.എസ് ആസ്ഥാനമായ ഡിസ്കോർഡ് പ്ലാറ്റ്‌ഫോമാണ്. 'അഴിമതിക്കെതിരേ യുവത', 'യുവ ഹബ്' എന്നീ പേരുകളിലുള്ള ഡിസ്കോർഡ് സെർവറുകളായിരുന്നു പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പ്രക്ഷോഭ സ്ഥലം, സമയം, തന്ത്രം എന്നിവ കൃത്യമായി ആസൂത്രണം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം സഹായകമായി.
പുറത്തുവന്ന ചാറ്റ് വിവരങ്ങൾ പ്രകാരം, 'ഗ്രീനിഷ്' (Greenishhhhhh) എന്ന ഡിസ്കോർഡ് അക്കൗണ്ടിൽ നിന്നാണ് ആയുധശേഖരണത്തിന് ആഹ്വാനം ഉയർന്നത്. സെപ്റ്റംബർ 8 രാത്രി 11.49-ന് ഗ്രീനിഷ് എന്ന അക്കൗണ്ടിൽ നിന്നും തോക്കുകൾ വേണം എന്ന സന്ദേശം വന്നു. 11.51-ന്
advertisement
"ഇന്ത്യയിൽ നിന്ന് താൻ തോക്കുകൾ ഇറക്കുമതി ചെയ്യാം", 50 ഓളം ഗ്രനേഡുകൾ വന്നേക്കാം എന്നും ഇതേ ഉപയോക്താവ് അവകാശപ്പെട്ടു.
11.56-ന് "കേരളത്തിലുള്ള ഒരു ആയുധ വ്യാപാരിയെ അറിയാം. ഞാൻ ആവശ്യപ്പെട്ടാൽ അയാൾക്ക് കൊണ്ടു വരാൻ സാധിക്കും," എന്നും ഇയാൾ സന്ദേശം അയച്ചു.
പ്രതിഷേധം അവസാനിക്കാതെ നീണ്ടുനിൽക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ ആഹ്വാനങ്ങൾ നടന്നതെന്നും ചാറ്റുകൾ വ്യക്തമാക്കുന്നു. പ്രക്ഷോഭം നടക്കുന്നതിനിടെ ഡിസ്കോർഡിൽ വ്യാപകമായ വ്യാജപ്രചാരണങ്ങളും നടന്നു. 'ടോണി' എന്ന ഉപയോക്താവ് 'ഗ്ലോബൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗം നടന്നു' എന്ന് വ്യാജമായി പ്രചരിപ്പിച്ചത് സംഘർഷത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ വാർത്ത പിന്നീട് തെറ്റാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
അച്ചടക്കം പാലിക്കാൻ ചിലർ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും പ്രക്ഷോഭത്തിന് കൃത്യമായ നേതൃത്വമില്ലാത്തത് ജെൻ സികളെ പിടിച്ചുകെട്ടുന്നതിന് വെല്ലുവിളിയാകുകയും സംഘർഷത്തിലേക്ക് ആക്കം കൂട്ടുകയും ചെയ്തു.
2025 സെപ്റ്റംബർ 8-നാണ് നേപ്പാളിൽ ആയിരക്കണക്കിന് യുവാക്കൾ തെരുിവിലിറങ്ങിയ പ്രക്ഷോഭം ആരംഭിച്ചത്. കാഠ്മണ്ഡുവിന് പുറമെ പൊഖ്‌റ, ബട്‌വാൾ, ഭരത്പൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
പാർലമെൻ്റ് കെട്ടിടത്തിന് ചുറ്റും ഒത്തുകൂടിയ പ്രതിഷേധക്കാർ ദേശീയ പതാകകൾ വീശി, ദേശീയഗാനം ആലപിച്ചു, ഒപ്പം അഴിമതിക്കും സെൻസർഷിപ്പിനും എതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് നീങ്ങി.
advertisement
പ്രതിഷേധക്കാരെ നേരിടാൻ 'കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ' (Shoot at Sight) അനുമതി ലഭിച്ച പൊലീസ് സേന ജലപീരങ്കികൾ, കണ്ണീർവാതകം, റബ്ബർ ബുള്ളറ്റുകൾ, വെടിയുണ്ടകൾ എന്നിവ ഉപയോഗിച്ചു. എന്നാൽ, കനത്ത പൊലീസ് നടപടികളെ മറികടന്ന് സമരക്കാർ ഒടുവിൽ പൊലീസിനെ പാർലമെൻ്റ് സമുച്ചയത്തിനുള്ളിൽ വളഞ്ഞു. ഇതിനിടെ കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 23, 2025 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്